കോട്ടയം: മെട്രോമാന് ഇ.ശ്രീധരനും നടന് മോഹന്‍ലാലും ജന്മഭൂമിയുടെ പ്രഥമ ലെജന്‍ഡ് ഓഫ് കേരള പുരസ്ക്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. കര്‍മ്മരംഗത്ത് മാതൃകാപരമായ ഔന്നിത്യത്തിലെത്തിയ മലയാളികളെന്ന നിലയിലാണ് ഇരുവര്‍ക്കും അവാര്‍ഡ് നല്‍കുന്നതെന്ന് ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ കെ.ആര്.ഉമാകാന്തന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മെയ് 28ന് വൈകിട്ട് അഞ്ചിന് കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ജന്മഭൂമിയുടെ പ്രഥമ സിനിമ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും. ഇതോടൊപ്പം സിനിമാ താരങ്ങള്‍, പിന്നണി ഗായകര്‍, ഹാസ്യതാരങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന മെഗാ ഷോയും ഉണ്ടായിരിക്കും.
വിവിധ മേഖലകളില്‍ വ്യക്തി മുദ്രപതിപ്പിച്ച പുല്ലാട് അജയകുമാര്‍ (കൃഷി), ടി.വി.അനില്‍കുമാര്‍ അമ്പാടി (ഗോരക്ഷ), കെ.ജി.മന്മഥന് നായര്‍ (പ്രവാസി), കെ.എന്‍.അനന്തകുമാര്‍ (സേവനം), ആശ ശരത്ത് (സ്ത്രീശാക്തീകരണം) എന്നിവര്‍ക്ക് പ്രതിഭാശ്രീ പുരസ്ക്കാരവും നല്‍കും. പ്രമുഖ മാധ്യമ പ്രവര്ത്തകന് പി.നാരായണനെ ദേശബന്ധു പുരസ്ക്കാരം നല്കി ആദരിക്കും. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സുരഭി ലക്ഷ്മിയേയും ആദരിക്കും. സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം സിനിമാ നിര്‍മാതാവ് ജി.സുരേഷ്കുമാറിന് സമ്മാനിക്കും.
ജന്മഭൂമി ഡയറക്ടര്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ജനറല്‍ കണ്‍വീനര്‍ ബാബു കൃഷ്ണകല, എസ്.വിജയകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കെ.എന്‍ അനന്തകുമാര്‍
ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്റേയും സായിഗ്രാമിന്റെയും സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറും. പാവങ്ങളുടെയും അശരണരുടെയും ഉന്നമനത്തിനായി 108 സേവന പദ്ധതികള്‍ ട്രസ്റ്റിന്റെ കീഴില്‍ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. 14 ജില്ലകളിലും പ്രവര്‍ത്തിക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററുകള്‍ മുഖേന ഒന്നരലക്ഷത്തോളം പേര്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വം നല്കുന്നയാള് എന്ന നിലയിലാണ് കെ.എന്‍. അനന്തകുമാറിനെ അവാര്‍ഡിന് പരിഗണിക്കുന്നത്.
കെ.ജി മന്മഥന് നായര്‍
പ്രമുഖ അമേരിക്കന്‍ വ്യവസായിയും സംഘാടകനുമാണ് കെ.ജി. മന്മഥന് നായര്‍. ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിന്റെ സ്ഥാപകനും സിഇഒ യുമാണ്. ഫൊക്കാന, കെഎച്ച്എന്‍എ തുടങ്ങിയ അമേരിക്കന്‍ മലയാളി സംഘടനയുടെ അദ്ധ്യക്ഷപദവി വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ അസോസിയേഷന്, ഇന്‍ഡോ അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയുമാണ്. അമേരിക്കയില്‍ വ്യാപക ശൃംഖലയുള്ള ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ ഉടമയാണ്.
പി നാരായണന്
കേരളത്തിലെ തലമുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പൊതുപ്രവര്‍ത്തകനും. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍. ആര് എസ് എസ് പ്രചാരകും ജനസംഘം സംസ്ഥാന സംഘടനാ സെക്രട്ടറിയും ആയിരുന്നു. നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്
ജി സുരേഷ് കുമാര്‍
മലയാള സിനിമാ വ്യവസായത്തിന്റെ നെടും തൂണുകളിലൊരാളാണ് ജി സുരേഷ്കുമാര്‍. നിര്‍മ്മാതാവ്, സംഘാടകന്‍ എന്നീ നിലകളില്‍ മൂന്നു പതിറ്റാണ്ടായി സിനിമയില്‍ സജീവം. സിനിമാ രംഗത്തെ പ്രതിനന്ധി ഘട്ടങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. സിനിമാ മേഖലയിലെ വിവിധ സംഘടനകളുമായി അടുത്ത ബന്ധം. ഫിലിം പ്രൊഡൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ്, കേരള സ്റ്റേറ്റ് കള്‍ച്ചറള്‍ വെല്‍ഫയര്‍ ബോര്‍ഡ് പ്രഡിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു.
ആശാ ശരത്
മലയാളത്തില്‍ അറിയപ്പെടുന്ന നര്‍ത്തകിയും സിനിമാ സീരിയല്‍ നടിയും ബിസിനസ് വനിതയുമാണ് ആശാ ശരത്. ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കൈരളി കലാകേന്ദ്രയുടെ അമരക്കാരി. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ കേന്ദ്രത്തില്‍ നൃത്തവും വാദ്യോപകരണങ്ങളും വര്‍ഷങ്ങളായി പഠിപ്പിച്ചുവരുന്നു.
ടി.വി അനില്‍കുമാര്‍
തിരുവന്‍വണ്ടൂര്‍ അമ്പാടി ഡയറിഫാമിന്റെ ഉടമ. കേരളത്തിലെ ആദ്യത്തെ ഹൈടെക് ഡയറി ഫാമായ ഇവിടെ 400 പശുക്കളെ സംരക്ഷിക്കുന്നു. മില്‍ക്ക് വെല്‍ഡിംഗ് മിഷന് സ്ഥാപിതമായിട്ടുള്ള രാജ്യത്തെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേയും സ്ഥാപനമാണിത്.
പുല്ലാട് അജയകുമാര്‍
കാര്‍ഷികവൃത്തിക്ക് പുതിയ മുഖം നല്കുന്ന വ്യക്തി. എഴുമറ്റൂര്‍ ഗ്രാമത്തില്‍ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ തട്ടിട്ട് ഭൂമി സൃഷ്ടിച്ച് വിവിധതരം കൃഷിനടത്തി ശ്രദ്ധ നേടി. 17 ഏക്കര്‍ സ്ഥലത്ത് ഇതുപോലെ കൃഷി ചെയ്യുന്നു. വംശനാശം നേരിടുന്ന സസ്യജാലങ്ങളെ വളര്‍ത്തി പുതിയ തലമുറയ്ക്ക് പഠന ഗവേഷണത്തിന് അവസരം കൊടുക്കുന്നു. അപൂര്‍വ്വയിനം പശുക്കളുടെ സംരക്ഷണകേന്ദ്രവും ഇവിടെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: