ആര് എം പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി സിപിഎം പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിലായി. ഇനിയും അറസ്റ്റിന് സാധ്യയുണ്ടെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. അത് ഇതുവരെ അറസ്റ്റിലായവരെക്കാള്‍ ഉന്നതരാണെന്നും കരുതാവുന്നതാണ്. അമ്പത്തഞ്ചോളം പേര് അറസ്റ്റിലായെങ്കിലും രണ്ടു പേരെ പിടിച്ചപ്പോഴാണ് സിപിഎം ഏറെ കോലാഹലം സൃഷ്ടിച്ചത്. ആദ്യം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെ പിടിച്ചപ്പോള്‍ ഡിവൈഎസ്പി ഓഫീസ് ഉപരോധിക്കാനും സത്യഗ്രഹമിരിക്കാനും വരെ തയ്യാറായി. അതിനു ശേഷം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മോഹനനെ പിടിച്ചപ്പോള്‍. മോഹനന് ടി.പി വധക്കേസില്‍ ഒരു തരത്തിലും പങ്കെടുത്ത ആളല്ലെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവിക്കുന്നത്. പോലീസ് ചുമത്തിയത് കള്ളക്കേസാണെന്നും അവര്‍ പ്രമേയം പാസാക്കിയിരിക്കുന്നു. ഒരു ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റു ചെയ്യുന്ന വങ്കത്തരമൊന്നും ഇന്നത്തെ കേരളാ പോലീസ് ചെയ്യുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ചും ഇന്നലെ ആഭ്യന്തരവകുപ്പ് ഭരിക്കുകയും ഇനി നാളെ അവര്‍ ഭരണത്തിലെത്താന്‍ സാധ്യതയുണ്ടെന്നും നന്നായി അറിയുന്ന പോലീസ്. വ്യക്തമായ തെളിവുകളെല്ലാം ശേഖരിച്ച് അറസ്റ്റ് നടത്തിയതിന്റെ പേരില്‍ എന്തെല്ലാമാണ് സിപിഎം നടത്തിയത്. പാര്‍ട്ടി നിയമപരമായി ഈ കേസ് നേരിടുമെന്നാണ് ഒരു ഘട്ടത്തില്‍ സിപിഎം വ്യക്തമാക്കിയത്. അതാണ് നല്ല രീതിയും.
നിയമപരമായി നേരിടുന്നത് കോടതിയെ ആക്രമിച്ചു കൊണ്ടാണോ? മോഹനനെ അറസ്റ്റ് ചെയ്തതോടെ സിപിഎം അക്രമത്തിന്റെ പാതയിലേക്ക് പെട്ടെന്നു തിരിഞ്ഞു. അറസ്റ്റിന്ത്തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷന് സിപിഎമ്മുകാര്‍ ഉപരോധിച്ചിരുന്നു. നിയമവാഴ്ചയെ പരസ്യമായി വെല്ലുവിളിക്കുന്ന സിപിഎം നിലപാട് കോടതിയിലും ആവര്‍ത്തിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്. മുദ്രാവാക്യങ്ങള്‍ മുഴക്കി വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പരിസരത്തെത്തിയ സിപിഎമ്മുകാര്‍ കോടതിക്കു നേരെ കല്ലെറിഞ്ഞ് അരിശം തീര്‍ക്കുക എന്നു വച്ചാല്‍ എന്താണ് സ്ഥിതി. പോലീസിന് നേരെ കല്ലെറിഞ്ഞും കയ്യേറ്റം നടത്തിയും കോടതി പരിസരത്ത് ഒന്നര മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച സിപിഎമ്മുകാര്‍ റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. ആദ്യമൊക്കെ മുദ്രാവാക്യം വിളികളില്‍ മാത്രമൊതുങ്ങിയ പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് നീങ്ങി. കോടതിയ്ക്ക് സമീപം നിലയുറപ്പിച്ച റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടതോടെ ആക്രോശിച്ച് കൊണ്ട് ഓടിയടുത്ത സിപിഎമ്മുകാര്‍ അവരെ കയ്യേറ്റം ചെയ്യുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസിന് നേരെ തിരിഞ്ഞ സിപിഎമ്മുകാര്‍ പോലീസ് വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും പോലീസുകാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും സിപിഎമ്മുകാരുടെ ആക്രമണത്തിന് ഇരയായി. റോഡരികില്‍ നിര്‍ത്തിയിട്ട ഏതാനും വാഹനങ്ങളും അടിച്ചുതകര്‍ത്തു.
കോടതിയ്ക്ക് നേരെ കല്ലെറിഞ്ഞ ശേഷം സിപിഎമ്മുകാര്‍ കോടതിയ്ക്കുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. കോടതി പരിസരത്ത് അഴിഞ്ഞാടിയവരെ പിരിച്ചുവിടാന്‍ പോലീസിന് ലാത്തിച്ചാര്‍ജ്ജും ഗ്രനേഡ്-കണ്ണീര്‍വാതക പ്രയോഗവും നടത്തേണ്ടിയും വന്നു. കോടതികള്‍ ബൂര്‍ഷ്വാ സ്വഭാവമുള്ളതാണെന്നും കോടതികള്‍ തുലയട്ടെ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്യുന്നവരാണെന്ന് അറിയാതെയല്ല ഇതു പറയുന്നത്. പോലീസിനെ അസഭ്യം പറയുക, കോടതിയില്‍ കയറി ആക്രോശിക്കുക, കോടതി കെട്ടിടത്തിലേക്ക് കല്ലെറിയുക എന്നിവയാണ് നടത്തിയത്. പിറ്റേ ദിവസം ബന്ദും നടത്തി. ഹര്‍ത്താല്‍ എന്ന പേരില്‍ നടത്തിയ ബന്ദില്‍ വ്യാപകമായി അക്രമം നടത്തി. കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അതിക്രമം കാട്ടി. എന്തിന് ആംബുലന്‍സ് പോലും തകര്‍ത്തു. മഹായുദ്ധം നടക്കുന്നിടത്തു പോലും ആംബുലന്‍സിന് സൗകര്യം ചെയ്തു കൊടുക്കുന്ന സംസ്കാരമാണ് ലോകത്തെമ്പാടുമുള്ളത്. എന്നാല്‍ ഒരു ദേശീയ കക്ഷി എന്ന അംഗീകാരമുള്ള പാര്‍ട്ടി കാടന്‍ സമീപനം സ്വീകരിക്കുന്നു. കാട്ടാളത്തങ്ങള്‍ പ്രയോഗിക്കുന്നു. എന്തിനാണിതൊക്കെ ? ഇനി നടക്കാനിരിക്കുന്ന അറസ്റ്റുകള്‍ തടയണം. മുഖ്യ ആസൂത്രികരെ രക്ഷപ്പെടുത്തണം. ഈ മുഷ്കിനു പുറകില്‍ ലക്ഷ്യമതാണ്. നിയമനടപടികളെ ആ വഴിക്ക് നേരിടുക എന്നതാണ് ജനാധിപത്യ മര്യാദ. അത് കാറ്റില്‍ പറത്താന്‍ പ്രാദേശിക പ്രവര്‍ത്തകര്‍ മാത്രമല്ല അഖിലേന്ത്യാ നേതാക്കള്‍ പോലും മുന്നിട്ടിറങ്ങുന്നു.
നിയമത്തിന്റെ വഴി വിട്ട് കയ്യേറ്റത്തിന്റെ മാര്‍ഗം സ്വീകരിക്കാനാണ് അണികള്‍ക്ക് നല്കുന്ന സന്ദേശം. ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് അക്രമത്തിന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പച്ചക്കൊടി കാട്ടുകയാണ് ചെയ്തത്. മോഹനനെ അറസ്റ്റ് ചെയ്തതില്‍ ജനങ്ങള്‍ രോഷാകുലരാണെന്നാണ് കാരാട്ട് പ്രസ്താവിച്ചത്. അതില്‍ തനിക്കൊന്നും ചെയ്യാനാകില്ലെന്നും അറസ്റ്റിലുള്ള പ്രതിഷേധം തുടരുമെന്നും കാരാട്ട് പറഞ്ഞിരിക്കുന്നു. പി.മോഹനനെ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് സിപിഎമ്മുകാര്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ട പശ്ചാത്തലത്തിലാണ് കാരാട്ടിന്റെ പ്രസ്താവന എന്നോര്‍ക്കണം. യുഡിഎഫും പോലീസും സിപിഎമ്മിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും കാരാട്ട് പ്രസ്താവിച്ചിരിക്കുന്നു. ചന്ദ്രശേഖരന് വധവുമായി പാര്‍ട്ടിക്കാര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചവര്‍ നേരെ തകിടം മറിയുകയാണ്. ഒരു പാര്‍ട്ടിക്കാരനും പങ്കില്ലത്രെ. ഇതു പറയുന്നതിന്റെ അടിസ്ഥാനമെന്താണ് ? എന്ത് അന്വേഷണമാണ് പാര്‍ട്ടി നടത്തിയത് ? കണ്ണടച്ചാല്‍ ഇരുട്ടാകുമോ ? കൊന്നവരും കൊല്ലിച്ചവരും പാര്‍ട്ടി ബന്ധം പച്ചയായി പറഞ്ഞു കഴിഞ്ഞു. എത്ര മറച്ചു വച്ചാലും മാറ്റി പറഞ്ഞാലും സത്യം തെളിയാതിരിക്കില്ല. നിരപരാധികളാണ് അറസ്റ്റിലായവരെങ്കില് നിയമപരമായി അത് തെളിയിക്കാന്‍ തയ്യാറാകണം. അതല്ലാതെ കോടതിയെ പോലും എറിഞ്ഞു വീഴ്ത്താമെന്ന മോഹം വിലപ്പോകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: