കോട്ടയം: ഇ.പി ജയരാജനെ വധിക്കാന്‍ കെ.സുധാകരന് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിനെ കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. അന്വേഷണ സംഘത്തെ ആരു നയിക്കുമെന്നുള്ളതുള്പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ഇന്നു തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, ഇടതുപക്ഷത്തെ ചില കക്ഷി നേതാക്കള്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരടക്കം ഈ ആവശ്യമുന്നയിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാരിന്റെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നതിനും ഇടവരുത്താനും ആഗ്രഹിക്കുന്നില്ല. യുഡിഎഫ് ആയാലും എല്‍ഡിഎഫ് ആയാലും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ഏതെങ്കിലും നേതാവിനെ താറടിക്കാന്‍ സര്‍ക്കാരോ പോലീസോ കൂട്ടുനില്‍ക്കില്ല.ഇക്കാര്യത്തില്‍ ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെയെന്നുമാണ് കെ.സുധാകരന് പറഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് സുധാകരന് ഒരു സഹായവും ആവശ്യപ്പെട്ടിട്ടുമില്ല. സുധാകരനുമായി ബന്ധപ്പെട്ട കേസുകളില്‍ തനിക്ക് സ്വന്തമായ നിഗമനങ്ങളും നിലപാടുകളുമുണ്ട്. അത് മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരുവഞ്ചൂര്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. ഏതായാലും നിഷ്പക്ഷവും വിശ്വാസയോഗ്യവുമായ അന്വേഷണം നടത്തി യഥാര്‍ഥ സത്യം പുറത്തു വരട്ടെ. വെളിപ്പെടുത്തലിന്റെ ഇടതും വലതുമായ എല്ലാ വശങ്ങളും സംഘം പരിശോധിക്കും.
ടിപി വധം, മണിയുടെ വെളിപ്പെടുത്തല്‍, പി.കെ ബഷീര്‍ എന്നിവയുടെ അന്വേഷണം തൃപ്തികരമാണെന്നാണ് എല്ലാ വിഭാഗങ്ങളും പറഞ്ഞത്. ടി.പി വധക്കേസ് അന്വേഷണം ചരിത്രസംഭവമാണെന്ന് നൂറുകണക്കിനാളുകളാണ് എന്നെ ഫോണ്‍ ചെയ്തു പറഞ്ഞത്. ടി.പി വധക്കേസ് അന്വേഷണം അതിന്റെ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ്. അന്വേഷണം മയപ്പെടുത്തുകയാണെന്ന ആരോപണത്തില്‍ കഴമ്പില്ല. ഈ ഘട്ടത്തില്‍ എന്തായാലും മയപ്പെടുത്താനാവില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ടിപി വധവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന പിണറായി പറഞ്ഞത് വിഎസിനുള്ള മറുപടിയായിട്ടാണ്. അതിനോട് വിഎസിന് പ്രതികരിക്കാനാകില്ല.
എം.എം. മണി സ്വയം കുഴിച്ച കുഴിയില്‍ വീണതാണ്. അദ്ദേഹത്തെ ആരും കുടുക്കിയതല്ല. പി.ജയരാജന് ശാരീരികാസ്വാസ്ഥ്യമില്ലെന്ന് അദ്ദേഹം ഏറെ ദൂരം യാത്ര ചെയ്തു ജയില്‍ സന്ദര്‍ശനം നടത്തിയതില്‍ നിന്ന് വ്യക്തമായതാണ്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: