തൊടുപുഴ: രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയിട്ടുണ്ടെന്ന വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിന് സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണി ഇന്നും ഹാജരായില്ല. ഇന്ന് 10 മണിക്ക് ഹാജരാകാനാണ് അന്വേഷണ സംഘം മണിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ പത്ത് ദിവസത്തെ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മണിയുടെ അഭിഭാഷകന് അന്വേഷണ സംഘത്തിന് അപേക്ഷ നല്കി.
പ്രസംഗത്തെ തുടര്‍ന്ന് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് അവധി ആവശ്യപ്പെടുന്നതെന്ന് മണി അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
നേരത്തെയും മണിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. അഭിഭാഷകര്‍ മുഖേന ഹാജരാകാന്‍ ആവില്ലെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് എഫ്.ഐ.ആര് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
കോടതി തീരുമാനം വരാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നത് അന്വേഷണ സംഘം വൈകിപ്പിക്കുകയായിരുന്നു. ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: