തലവടി: സ്വകാര്യ വ്യക്തി കയ്യേറിയ പഞ്ചായത്ത് തോട് ഒഴിപ്പിക്കാനെത്തിയ റവന്യു സംഘത്തെ സിപിഎമ്മുകാര്‍ തടഞ്ഞു. ആലപ്പുഴ ആര്‍ഡിഒ മുരളീധരന് പിള്ള, കുട്ടനാട് തഹസീല്‍ദാര്‍ ചന്ദ്രശേഖരന് നായര്‍, തലവടി വില്ലേജ് ഓഫീസര്‍ പ്രതാപന് എന്നിവരടങ്ങുന്ന റവന്യു ഉദ്യോഗസ്ഥരെയാണ് സിപിഎം ലോക്കല്‍ കമ്മറ്റി നേതാക്കളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത്.
തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് വച്ച് റവന്യു അധികൃതര്‍ മടങ്ങി. തലവടി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 36 ല്‍ പെട്ട അര സെന്റോളം വരുന്ന തോട് പുറമ്പോക്കാണ് ചുറ്റുമതില്‍ തോട്ടിലേക്കിറക്കി കെട്ടികയ്യേറിയത്.
ആനപ്രമ്പാല്‍ വടക്കേ മുറിയില്‍ മുല്ലപ്പള്ളി പറമ്പില്‍ എന്‍.കെ. സദാനന്ദന് കയ്യേറിയ പുറമ്പോക്ക് ഭൂമിയാണ് തിരിച്ചു പിടിക്കുവാന്‍ റവന്യു വകുപ്പ് ശ്രമിച്ചത്. മണ്ണുമാന്തി യന്ത്രവുമായി കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തെ സി.പിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടയുകയായിരുന്നു.
ഭൂമി കയ്യേറിയിട്ടില്ലെന്നും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി ചിലര്‍ കള്ളരേഖകള്‍ ചമച്ച് റവന്യു ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നാരോപിച്ചാണ് തടഞ്ഞത്. തുടര്‍ന്ന് ഭൂമി കണ്ടുകെട്ടിയതായും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചു നീക്കുവാന്‍ നിര്‍ദേശം നല്‍കിയും അധികൃതര്‍ മടങ്ങി.
സിപിഎമ്മുകാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. അതിനിടെ പ്രശ്നം സിപിഎം, സിപി ഐ ഭിന്നത ശക്തമാക്കിയിരിക്കുകയാണ്. പ്രദേശത്തെ നിരവധി സിപിഎമ്മുകാര്‍ നേരത്തെ സിപിഐയില്‍ ചേര്‍ന്നിരുന്നു. സിപിഐക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ സിപിഎമ്മുകാരന്റെ മതില് പൊളിക്കാനെത്തിയതെന്നാണ് സിപിഎമ്മുകാര്‍ ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: