ചോദ്യം: ഞാന്‍ വെള്ളിയങ്കിരി മലയിലെ, അങ്ങയുടെ പൂര്‍വ്വ ജന്മമായിരുന്ന സദ്ഗുരു ശ്രീ ബ്രഹ്മ ശരീരമുപേക്ഷിച്ച സെവന്ത് ഹില്‍ സന്ദര്‍ശിച്ചിരുന്നു. മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി അവിടെ നിറവാര്‍ന്ന ഒരു ചൈതന്യം കേന്ദ്രീകരിച്ചു നില്ക്കുന്നതായി എനിക്കനുഭവപ്പെട്ടു. അതിനെക്കുറിച്ച് ഒന്നു വിശദീകരിക്കാമൊ?
സദ്ഗുരു: വൈരുദ്ധ്യങ്ങളുടെ സൗന്ദര്യം… ജ്വലിക്കുന്ന ഒരഗ്നി… അതായിരുന്നു സദ്ഗുരു ശ്രീ ബ്രഹ്മ. അദ്ദേഹം വലിയ ജ്ഞാനിയായിരുന്നു, പക്ഷെ മനുഷ്യരുമായി ഇടപഴകുന്ന കാര്യത്തില്‍ അദ്ദേഹത്തിന് വലിയ കഴിവുണ്ടായിരുന്നില്ല. എല്ലാവര്ക്കും അദ്ദേഹത്തെ അതിയായ ഭയമായിരുന്നു, അതേസമയം അങ്ങേയറ്റം സ്നേഹവുമായിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അദ്ദേഹം തമിഴ്നാട്ടില്‍ എഴുപതോളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. അദ്ദേഹം നന്നായി പെരുമാറിയതുകൊണ്ടല്ല ജനങ്ങള്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായത്; അദ്ദേഹത്തിന്റെ പ്രഭാവത്തെ സ്നേഹിക്കാതിരിക്കാന്‍ സാദ്ധ്യമല്ലാത്തതുകൊണ്ടായിരുന്നു.
അപാരമായ, അത്ഭുതകരമായ ശക്തിവിശേഷങ്ങളുള്ള ഒരാളായിരുന്നു സദ്ഗുരു ശ്രീ ബ്രഹ്മ. പൂട്ടിയിട്ട തടവറയില്‍ നിന്നും പുറത്തുവന്നു, ഒരാണ്‍കുട്ടിയെ തടാകത്തിനു മുകളില്‍ കൂടി നടത്തി, അങ്ങനെയുള്ളതെല്ലാം ഏതാണ്ട് നിത്യസംഭവങ്ങളായിരുന്നു. ഈശ്വരസദൃശനായാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. പക്ഷെ അദ്ദേഹത്തിന്റെ സ്ഥായിയായ ഭാവം ക്രോധമായിരുന്നു. മനസ്സിന്റെ തീക്ഷ്ണത. അതാണ് ക്രോധമായി ഘനീഭവിച്ചു കാണപ്പെട്ടത്.
ധ്യാനലിംഗത്തിന്റെ പ്രതിഷ്ഠ. ആ ജീവിതത്തിന്റെ ലക്ഷ്യം മുഴുവന്‍ അതായിരുന്നു. അദ്ദേഹത്തിന് അപാരമായ സിദ്ധികളുണ്ടായിരുന്നു. എന്നാല്‍ സാമൂഹ്യ ജീവിതത്തിനാവശ്യമായ ത്രാണിയുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ലക്ഷ്യം നടക്കാതെ പോയി. സമൂഹം അദ്ദേഹത്തിനെതിരായിരുന്നു. ആ പദ്ധതി സഫലമാകാതിരിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു. എന്തുകൊണ്ട് ആ പദ്ധതി നടപ്പിലായില്ല? അദ്ദേഹം സ്വയം അതിന്റെ കാരണം കണ്ടെത്താന്‍ ശ്രമിച്ചു. സ്വന്തം ചൈതന്യത്തിന്റെ പോരായ്മയാണൊ? അത് മനസ്സിലാക്കാനായാണ് ഏഴു ചക്രങ്ങളില്‍ക്കൂടി അദ്ദേഹം ദേഹത്യാഗം ചെയ്തത്.
ജീവിതത്തില്‍ എന്തെങ്കിലും താളപ്പിഴകള്‍ സംഭവിച്ചാല്‍ ഉടനെ അതിനു കാരണക്കാരനായി ആരെയെങ്കിലും നമ്മള് ചൂണ്ടിക്കാണിക്കും. ഇത് പൊതുവായുള്ള ഒരു പ്രവണതയാണ്. ആദ്യം അവനവനിലേക്കാണ് നമ്മള് ശ്രദ്ധതിരിക്കേണ്ടത്, ആദ്യമായി വേണ്ടത് ഒരാത്മപരിശോധനയാണ്. ജീവിതത്തിലെ ഓരോ തരിയേയും സസൂക്ഷ്മം പരിശോധിക്കുക. എന്തുകൊണ്ട് തന്റെ പ്രവൃത്തി വിജയിച്ചില്ല എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുക. എല്ലാ പരിശോധനയും കഴിഞ്ഞ് തന്റെ ഭാഗത്ത് പോരായ്മയൊന്നും കാണുന്നില്ല എന്ന് ഉറപ്പുവരുത്തിയതിനുശേഷമേ ബാഹ്യമായ സംഗതികളിലേക്ക് ശ്രദ്ധതിരിക്കാവു.
തന്നില്‍ ഉള്ളുചേര്ന്നിരുന്ന ആ അഭൗമമായ പ്രഭാവത്തിന്റെ തീവ്രത കാരണം, മറ്റു സംഗതികളെല്ലാം നിസ്സാരവും അനാവശ്യവുമായാണ് അദ്ദേഹത്തിന് തോന്നിയത്. ചുറ്റുമുള്ളവര്‍ തന്നെപ്പറ്റി എന്തു വിചാരിക്കുന്നു എന്നത് അദ്ദേഹം കാര്യമാക്കിയിരുന്നില്ല. അദ്ദേഹം അവജ്ഞയോടെയാണ് അജ്ഞതയെ നേരിട്ടത്. ബഹുഭൂരിപക്ഷം ജനങ്ങളും അജ്ഞരാണ്. അതിനെയാണ് അദ്ദേഹം അവഗണിച്ചത്. സ്വന്തം ആത്മപ്രഭാവത്തിന്റെ ശക്തിയില്‍ എല്ലാം സംഭവിക്കുമെന്ന് അദ്ദേഹം കരുതി. പക്ഷെ അജ്ഞതയ്ക്കും തനതായ ഒരു ശക്തിയുണ്ട്. അതിനെ അവഗണിക്കരുത്. ജ്ഞാനത്തിനു ശക്തിയുള്ളതുപോലെ അജ്ഞാനത്തിനും അവഗണിക്കാനാവാത്ത ബലമുണ്ട്. ഒരു സമൂഹത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചില കഴിവുകളൊക്കെ ഉണ്ടായേ തീരൂ.
അവസാനമായി സെവന്ത് ഹില്ലിലേക്ക് സദ്ഗുരു ശ്രീ ബ്രഹ്മ യാത്രയാകുന്നതിന് മുമ്പായി ഒട്ടനവധിപേര്‍ അദ്ദേഹത്തെ കാണാന്‍ ചെന്നു. എല്ലാവരോടുമായി അദ്ദേഹം പറഞ്ഞു. ‘ഈയാള് തിരിച്ചുവരും.’ അദ്ദഹം ഏഴുചക്രങ്ങളിലൂടെ ശരീരമുപേക്ഷിച്ചിട്ട് എഴുപതു വര്‍ഷം കഴിഞ്ഞു. സെവന്ത് ഹില്‍, അവിടെയാണ് സദ്ഗുരു ബ്രഹ്മ ഭൗതീകശരീരം വെടിഞ്ഞത്. ഏഴുചക്രങ്ങളിലൂടെ ദേഹം ഉപേക്ഷിക്കുന്നയാളെ ചക്രേശ്വരന്‍ എന്നാണ് പറയുക തന്റെ ഊര്ജ്ജഘടനയില് പരിപൂര്‍ണ്ണ നിയന്ത്രണമുള്ള ആള്. ആ ശക്തിയുടെ കേന്ദ്രമാണ് വെള്ളിയങ്കരി മലകള്‍; ഭൂമിയിലെ സവിശേഷസ്ഥാനങ്ങളിലൊന്ന് വേറൊരിടത്തും ഇത്രത്തോളം ശക്തിയുടെ നിറവ് നിങ്ങള്‍ക്കനുഭവിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: