തൃശൂര്‍: ജില്ലയില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പരക്കെ നാശനഷ്ടം. മിന്നലേറ്റ് യുവാവ് മരിച്ചു. നഗരത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ മരം വീണ് ഏഴ് വാഹനങ്ങള്‍ തകര്‍ന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലെ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു.
പുതുക്കാട് നന്തിക്കരയിലാണ് മിന്നല്‍ യുവാവിന്റെ ജീവനെടുത്തത്. മനക്കുളങ്ങര കറുകപറമ്പില് ബാലകൃഷ്ണന്റെ മകന് വിജേഷ് (37) ആണ് മരിച്ചത്.
ജില്ലയില്‍ പലയിടത്തും മരം വീണ് നാശനഷ്ടമുണ്ടായി. മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു.
തൃശൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ മരം വീണതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 1.45-ഓടെ വീശിയ ശക്തമായ കാറ്റിലാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം പാര്‍ക്കിങ് ഗ്രൗണ്ടില്‍ കൂറ്റന്‍ മരം കടപുഴകി വീണത്.
അപകടഭീഷണിയായി നിന്നിരുന്ന മരമാണ് കടപുഴകി വീണത്. മരത്തിനു സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയടക്കം ഏഴു വാഹനങ്ങള്‍ തകര്‍ന്നു.
അപകട സമയത്ത് കാറിനുള്ളില്‍ ഡ്രൈവിങ് സീറ്റില്‍ ഇരുന്നിരുന്ന ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി പ്രദീപ് അത്ഭുതകരമായി രക്ഷപ്പെട്ടു. സീറ്റ് പിന്നിലേക്ക് നീക്കിയതിനാലാണ് രക്ഷപ്പെട്ടതെന്ന് പ്രദീപ്.
മരത്തിന്റെ കൊമ്പ് മുറിച്ചു മാറ്റുന്നതിനിടെയാണ് ഫയര്മാന് പി.സന്തോഷ്കുമാറിനു കാലിനു പരുക്കേറ്റത്. ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം സന്തോഷ്കുമാറിനെ വിട്ടയച്ചു.
ലീഡിങ് ഫയര്മാന് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ 15-ഓളം ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രണ്ടര മണിക്കൂര്‍ കൊണ്ട് മരം മുറിച്ചു മാറ്റി.
അപകടം നടക്കുന്ന സമയത്ത് ടൂറിസ്റ്റ് ബസ് ഉള്‍പ്പടെ 30-ഓളം വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നു.
പുത്തന്‍പീടിക പള്ളിക്ക് സമീപം കുരുതുകുളങ്ങര ബെന്നിയുടെ വീടിന് മുകളില്‍ തെങ്ങ് വീണ് വന്‍ നാശനഷ്ടം. സമീപത്തെ ഇലക്ട്രിക് പോസ്റ്റും കേബിളുകളും പൊട്ടി വീണു.
ആറാട്ടുപുഴ ഞെരുശ്ശേരിയില് മരങ്ങള്‍ ഇലക്ട്രിക് പോസ്റ്റിനു മുകളിലേക്ക് വീണു. വൈദ്യുത കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് ഇവിടെ വൈദ്യുതി വിതരണം തടസപ്പെട്ടു. മരം റോഡിലേക്ക് വീണതിനെ തുടര്‍ന്ന് ഗതാഗതവും തടസപ്പെട്ടു.
വാടാനപ്പള്ളി ചിലങ്ക പടിഞ്ഞാറ് ഭാഗത്ത് ആനാംകടവില്‍ ഹനീഫയുടെ വീട് മരം വീണ് തകര്‍ന്നു. ഓട് മേഞ്ഞ വീടിന്റെ ഒരു ഭാഗം മരക്കൊമ്പ് വീണു. കിടപ്പുമുറിയുടെയും അടുക്കളയുടെയും മതിലിന്റെയും ഭാഗികമായി തകര്‍ന്നു.തൃത്തല്ലൂരില്‍ ശക്തമായ ഇടിമിന്നലില്‍ വീടിന് കനത്ത നാശനഷ്ടം.
തൃത്തല്ലൂര്‍ പടിഞ്ഞാറെ ടിപ്പുസുല്‍ത്താന്‍ റോഡിന് സമീപം പണിക്കശേരി ഗിരിസുധന്റെ വീടിനാണ് ഇടിമിന്നല്‍ കനത്ത നാശനഷ്ടം ഉണ്ടാക്കിയത്. ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം.
മിനുട്ടുകള്‍ നീണ്ട ഇടിമിന്നലില്‍ മെയിന്‍സ്വിച്ചും, മീറ്റര്‍ ബോര്‍ഡും പൊട്ടിച്ചിതറി. സര്‍വ്വീസ് വയര്‍ പൂര്‍ണമായും കത്തിനശിച്ചു. വീടിനോട് ചേര്‍ന്നുള്ള കവുങ്ങിനും തെങ്ങിനും നേരിയതോതില്‍ തീപിടിക്കുകയും ചെയ്തു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിജിത്ത് വടക്കുംചേരി, വാര്‍ഡംഗം റീന സുനില്‍കുമാര്‍, മുന്‍ വാര്‍ഡംഗം കെ.എസ് ധനീഷ് എന്നിവര്‍ സ്ഥലത്തെത്തി.
ചാവക്കാട് മണത്തല ബേബി റോഡില്‍ പുലര്‍ച്ചെയുണ്ടായ ഇടിമിന്നലില്‍ കൂര്‍ക്കപറമ്പില്‍ രാമചന്ദ്രന്റെ വീടിന്റെ ഭിത്തി തകര്‍ന്നു. ഫാനുകളും കത്തിപ്പോയി.
അസ്സനാരകത്ത് ഹൈദര്‍ അലിയുടെ വീട്ടിലെ ടി.വി യും പൊലിയേടത്തു സാമുണ്ണിയുടെ വീട്ടിലെ ഫാനുകളും കളത്തില്‍ വിജയന്, കൂര്ക്കപ്പറമ്പില് സുഗതന്, പ്രേമചന്ദ്രന്, പൊലിയേടത്ത് സത്യന് എന്നിവരുടെ വീട്ടിലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: