ചെങ്ങന്നൂര്‍: കേവലം ലിപിയല്ല, ലിപിക്കു കാരണമായ ആശയമാണ് അക്ഷരം. അങ്ങനെയുള്ള അക്ഷരജ്ഞാനം പകര്‍ന്നു നല്കിയ ഗുരുപരമ്പരയിലാണ് എഴുത്തച്ഛന്റെ സ്ഥാനമെന്ന് ചലച്ചിത്ര ഗാന രചയിതാവും കവിയുമായ ഒ.എസ്. ഉണ്ണികൃഷണന് പറഞ്ഞു.
വേദപണ്ഡിതന് നരേന്ദ്രഭൂഷണിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാലത്തിന്റെ ചിന്തയായും ശബ്ദമായും പ്രവൃത്തിയായും മാറുന്നതിന് എഴുത്തച്ഛന് ബോധപൂര്‍വ്വം നടത്തിയ സര്‍ഗ സഞ്ചാരമാണ് കിളിപ്പാട്ട്. ജാതി ചിന്തകളും ഉച്ചനീച ഭാവങ്ങളും കൊണ്ട് മലീമസമാക്കപ്പെട്ട സമൂഹത്തെ സ്വച്ഛ ഭൂമികയിലേക്ക് കൈപിടിച്ചു നടത്തുവാനും, തനിക്ക് കാലത്തിനോട് പറയാനുളളതുമെല്ലാം ഈശ്വര വചനങ്ങളായി തന്റെ കഥാപാത്രങ്ങളെക്കൊണ്ട് അവതരിപ്പിക്കുവാനും എഴുത്തച്ഛനായി.
വാക്കിന്റെ മിതത്വത്തില്‍ ആശയത്തിന്റെ മഹാസമുദ്രം ഒളിച്ചു വെയ്ക്കാന്‍ കഴിഞ്ഞ ബ്രഹ്മജ്ഞാനിയായിരുന്നു എഴുത്തച്ഛന്. മറ്റു ഭക്ത കവികളില്‍ നിന്നു വ്യത്യസ്തമായി ഒരു കാലഘട്ടം ആവശ്യപ്പെട്ട യുക്തിയായിരുന്നു എഴുത്തച്ഛന്റെ ഭക്തിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചിന് ഓര്‍മ്മകളുടെ അടയാളങ്ങളും മറവിയുടെ ശ്സ്ത്രവും എന്ന വിഷയത്തില്‍ ഡോ. അശോക്. ആര്. കുമാര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: