തിരുവനന്തപുരം: നിലമ്പൂര്‍-നഞ്ചന്‍കോട്, ശബരി റെയില്‍പ്പാതകള്‍ പ്രാവര്‍ത്തികമാകണമെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ ഉദാസീനത വെടിഞ്ഞ് വേണ്ട നടപടി സ്വീകരിക്കണമെന്ന് ഒ. രാജഗോപാല്‍ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ ചൂണ്ടികാട്ടി.
നിലമ്പൂര്‍-നഞ്ചന്‍കോട് പാതയുടെ ദൂരം പൂതിയ സര്‍വെ പ്രകാരം കുറഞ്ഞു. സാമ്പത്തിക ചെലവും കുറഞ്ഞിട്ടുണ്ട്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തിലൂടെ പാത കടന്നുപോകുന്ന ഭാഗത്ത് ടണല്‍ നിര്‍മിക്കുന്നതോടെ വനം-വന്യജീവി പാരിസ്ഥിതിക പ്രശ്നങ്ങളും ഒഴിവാക്കാനാകും.
ശബരി റെയില്‍പ്പാതക്ക് പുതിയ സര്‍വെ പ്രകാരം 131 കിലോമീറ്ററില്‍ നിന്ന് 117 ആയി ദൂരം കുറഞ്ഞു. തദ്ദേശീയരുടെ എതിര്‍പ്പ് ഉണ്ടാകില്ല. ഇതിനായി 215 കോടിരൂപ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനസര്‍ക്കാര്‍ സര്‍വെ നടത്തിയതിന്റെ രണ്ടുകോടി രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ല.
റെയില്‍വെയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളാണിവ. അതിനാല്‍ സംസ്ഥാനം ചെയ്യേണ്ടതു ചെയ്യാതിരുന്നാല്‍ പദ്ധതി നടപ്പാക്കലിന് കാലതാമസം നേരിടുകയും പദ്ധതി നഷ്ടമാകുകയും ചെയ്തേക്കാമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും താത്പര്യപൂര്‍വം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളാണിവയെന്നും അതിനാല്‍ ഉദാസീനതയുടെ പ്രശ്നമില്ലെന്നും മറുപടി നല്കിയ മന്ത്രി ജി. സുധാകരന് പറഞ്ഞു. നിലമ്പൂര്‍-നഞ്ചന്‍കോട് പാതയ്ക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.
കര്‍ണാടകയ്ക്ക് ഇപ്പോഴും പാതയുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇതു രണ്ടും പരിഹരിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇരുസംസ്ഥാനങ്ങളിലെയും ചീഫ്സെക്രട്ടറിമാര്‍ ഒരുതവണ യോഗം ചേര്‍ന്നിരുന്നു. ചര്‍ച്ചകള്‍ ഇനിയും നടക്കേണ്ടതുണ്ട്.
ശബരി പാത കടന്നുപോകുന്ന 13 വില്ലേജുകളില്‍ മൂന്നെണ്ണത്തിന്റെ സ്കെച്ച് മാത്രമാണ് റെയില്‍വെ കൈമാറിയത്. ബാക്കി സ്കെച്ചുകള്‍ കൂടി കൈമാറിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാനും സര്‍വെക്ക് ചെലവായ പണം നല്‍കാനും കഴിയൂ. പാതയ്ക്കായി 64 ഏക്കര്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: