തൊടുപുഴ: മണക്കാട് വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി നല്കിയ അവധി അപേക്ഷ പ്രത്യേക അന്വേഷണ സംഘം തള്ളി. മണി ഹാജാരാകാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുന്ന കാര്യവും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
സുപ്രീംകോടതിയെ സമീപിക്കാന്‍ മണിക്ക് സമയം അനുവദിക്കാനാവില്ലെന്ന് ഐ.ജി കെ.പത്മകുമാര്‍ പറഞ്ഞു. ചോദ്യം ചെയ്യലിന് രണ്ടാം തവണയും മണി ഹാജരാകാഞ്ഞ സാഹചര്യത്തില്‍ തൊടുപുഴയില്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു പത്മകുമാര്‍. അവധി അനുവദിക്കുന്നതിന് നിയമപരമായ വ്യവസ്ഥകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്മതാക്കി.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടെങ്കിലും അഭിഭാഷകന് മുഖേന അവധി അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു മണി. മണിയുടെ അപേക്ഷയെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്ത ശേഷമാണ് അന്വേഷണ സംഘം സമയം നീട്ടി നല്‍കേണ്ടെന്ന് തീരുമാനിച്ചത്.
പോലീസിന് നിയമം അനുവദിക്കുന്ന ചില അധികാരങ്ങളുണ്ട്. അത് ശരിയായ സമയത്ത് ശരിയായ രീതിയില്‍ വിനിയോഗിക്കുമെന്നും ഐ.ജി പറഞ്ഞു. കോടതിയില്‍ പോകാന്‍ ആര്‍ക്കും അധികാരമുണ്ട്. എന്നാല്‍ കോടതിയില്‍ പോകുന്നുവെന്നതിന്റെ പേരില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം അനുവദിക്കാന്‍ നിയമവ്യവസ്ഥയില്ല.
കേസിന്റെ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ല. അതിന് ഒരു സമയപരിധിയുണ്ടെന്നും ഇപ്പോള്‍ തന്നെ വളരെ പഴക്കമുള്ള കേസാണിതെന്നും ഐ.ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: