കൊച്ചി: ശബരിമലയിലെ പാത്രം വാങ്ങല്‍ തട്ടിപ്പിലുള്‍പ്പെടെ ആരോപണവിധേയനായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ദേവസ്വം മന്ത്രിയുടെ നിര്‍ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയംഭരണാവകാശമുള്ള സ്ഥാപനമാണെന്നും സര്‍ക്കാരിനോ മറ്റേതെങ്കിലും അധികാരികള്‍ക്കോ ദേവസ്വം ബോര്‍ഡിനെ നിയന്ത്രിക്കാന്‍ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
2013 ലെ മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമലയിലേക്ക് പാത്രങ്ങള്‍ വാങ്ങിക്കൂട്ടി കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തിലും പമ്പയില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ചുമതലയിലിരിക്കെ അന്നദാനം നടത്തിയതില്‍ ക്രമക്കേടുണ്ടെന്നും പിന്നീട് ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണത്തില്‍ അഴിമതി നടന്നെന്നും പരാതി ഉയര്‍ന്നിരുന്നു.
ഇത്തരത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ക്കും വിജിലന്‍സ് കോടതിയിലും കേസുകള്‍ നില്ക്കുന്നതിനാല് വി.എസ്. ജയകുമാറിനെ മാറ്റിനിര്‍ത്തി കാര്യക്ഷമമായ അന്വേഷണം നടത്താന്‍ സാഹചര്യമൊരുക്കണമെന്നാണ് മേയ് 11 ന് മന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് നല്കിയ നിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ളത്.
തനിക്കെതിരെ കേസുകളൊന്നുമില്ലെന്നും ചില കള്ളപ്പരാതികളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടക്കുന്നത് ചൂണ്ടിക്കാട്ടി തന്നെ മാറ്റാനുള്ള നീക്കം തടയണമെന്നുമാണ് ജയകുമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഹര്‍ജി പിന്നീട് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: