തൃപ്പൂണിത്തുറ: എം.ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നല്‍കുന്നതിനോട് വിയോജിപ്പുണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല. ഹിന്ദു അവകാശ സംരക്ഷണ യാത്രയ്ക്ക് തൃപ്പൂണിത്തുറയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എം.ടി. യുടെ രണ്ടാമൂഴം നല്ല കലാസൃഷ്ടിയാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ രണ്ടാമൂഴത്തിനു മഹാഭാരതവുമായി ബന്ധമില്ല. അങ്ങനെ നിര്‍മിക്കുന്ന സിനിമയ്ക്ക് രണ്ടാമൂഴം എന്ന പേരു തന്നെ നല്കിയാല് മതി. ആ കാര്യത്തില്‍ ഉറച്ചു നില്ക്കുന്നു. മഹാഭാരതം എന്ന ഹൈന്ദവരുടെ മഹത്തായ ഗ്രന്ഥത്തെ അവഹേളിക്കാന്‍ ലക്ഷ്യമാക്കി ആ പേരില്‍ത്തന്നെ സിനിമ ഇറക്കുവാനാണ് തീരുമാനമെങ്കില്‍ ഹിന്ദു ഐക്യവേദിയുടെ ഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി.
എറണാകുളം ടിഡി ക്ഷേത്രം ഏറ്റെടുക്കാന്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന നടപടികള്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധിക്കണം. ക്ഷേത്ര സങ്കേതങ്ങളുടെ ഭരണ നിര്വഹണാധികാധികാരവും ദേവസ്വം വരുമാനവും ഹിന്ദുക്കളില്‍ നിന്ന് കവര്‍ന്നെടുക്കുവാനുള്ള സര്‍ക്കാര്‍ ഗൂഢാലോചന ടിഡി ക്ഷേത്രം ഏറ്റെടുക്കുവാനുള്ള നടപടിക്ക് പിന്നിലുണ്ടെന്നും ശശികല പറഞ്ഞു.
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മലയാള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് അഡ്വ. അനില്‍ കുമാര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: