കോഴിക്കോട്: ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ബാലുശ്ശേരി പഞ്ചായത്തിലെ മൂന്നു വാര്‍ഡുകളെ ഒഴിച്ചുനിര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. 2,16 വാര്‍ഡുകളെ ഭാഗികമായും 17-ാംവാര്‍ഡിനെ പൂര്‍ണമായുമാണ് ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായ സ്ഥലമാണ് 17-ാം വാര്‍ഡ് എന്നിരിക്കെ ജപ്പാന് കുടിവെള്ള പദ്ധതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയത് നീതികരിക്കാന്‍ സാധിക്കില്ലെന്ന് ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 150 പേരാണ് മൂന്നുവാര്‍ഡുകളില്‍ നിന്നുമായി 250 രൂപാ മുതല്‍ 500 രൂപ വരെ ജപ്പാന് കുടിവെള്ള പദ്ധതിക്കായി അടച്ചിരിക്കുന്നത്.
ഈ വിഷയത്തില്‍ 2015ല്‍ ജനങ്ങളുടെ ഭീമ ഹര്‍ജി പുരുഷന് കടലുണ്ടി എംഎല്‍എയ്ക്ക് നല്‍കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയിലും വിഷയം ഉന്നയിച്ചു. സംഭവം വാട്ടര്‍ അതോറിട്ടിയിലെ എല്ലാ ഉദ്യോഗസ്ഥന്മാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരികയും മുഖ്യമന്ത്രിക്കും ജലവിഭവവകുപ്പ് മന്ത്രിക്കും ഇ മെയില്‍ വഴി പരാതിയും അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജലവിഭവവകുപ്പ് മന്ത്രി കോഴിക്കോട് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നതില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. എന്നാല്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജനപ്രതിനിധികളുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നില്ലെന്നാണ് ആരോപണം. ഈ എഞ്ചിനീയറെ മാറ്റണമെന്നും പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഈ മാസം 25ന് കോഴിക്കോട് വാട്ടര്‍ അതോറിട്ടി ഓഫീസ് പിക്കറ്റ് ചെയ്യും. ജപ്പാന് കുടിവെള്ള ഉപഭോക്തൃ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം. നടപടി ഇനിയും വൈകിയാല്‍ പദ്ധതിക്ക് തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥന്റെ വീട്ടുപടിക്കലേക്ക് പ്രദേശവാസികളെ സംഘടിപ്പിച്ച് സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ഡ് അംഗങ്ങളായ പെരിങ്ങിനി മാധവന്, നദീഷ് കുമാര്‍, സംരക്ഷണസമിതി പ്രവൃത്തകരായ ശ്രീനിവാസന്, പറക്കോട്ട് രാഘവന്, എം. രവീന്ദ്രന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: