നെടുമ്പാശ്ശേരി: പുത്തന്‍തോട് വളവില്‍ വീണ്ടും അപകടം. അത്താണിയില്‍ നിന്ന് അയിരൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് വെള്ളിയാഴ്ച രാത്രിയാണ് പുത്തന്‍തോട് വളവില്‍ മറിഞ്ഞത്. വളവിവ് വെച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനത്തിന്റെ ലൈറ്റ് മുഖത്തടിച്ചതോടെയാണ് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് മറിഞ്ഞത്. അപകടസമയത്ത് റോഡില്‍ മറ്റ് വാഹനങ്ങളില്ലാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവായത്.
അപകടം നിത്യസംഭവമായതോടെ നാട്ടുകാര്‍ ജനകീയസമിതി രൂപീകരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒരാഴ്ച മുമ്പ് ചാലാക്ക മെഡിക്കല്‍ കോളജിലേക്ക് സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന നഴ്സ് ഇതേ സ്ഥലത്ത് വെച്ച് സ്വകാര്യ ബസിടിച്ച് മരിച്ചിരുന്നു. ഇടുങ്ങിയ റോഡിന്റെ വശങ്ങളില് സ്വകാര്യ വ്യക്തികളുടെ മതില് റോഡിലേക്ക് തള്ളി നില്‍ക്കുകയാണ്. ഈ ഭാഗത്തെ ‘എസ്’ പോലുള്ള വളവാണ് അപകടത്തിന് വഴിയൊരുക്കുന്നത്. അപകടങ്ങള്‍ പതിവായതോടെ വളവ് നിവര്‍ത്തി റോഡ് വീതികൂട്ടി വികസിപ്പിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.
അത്താണി-ചെങ്ങമനാട് റോഡില്‍ പുത്തന്‍തോട് ഭാഗത്തെ രണ്ട് വളവുകളിലും, ഇറിഗേഷന്‍ പമ്പ് ഹൗസിന് സമീപത്തെ കലുങ്കുകളിലുമാണ് കൂടുതലായും അപകടങ്ങളുണ്ടാകുന്നത്. വിമാനത്താവളത്തില്‍ വന്ന് പോകുന്ന വാഹനങ്ങള്‍, ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍, കണ്ടെയ്നറുകള്‍, ടിപ്പറുകള്‍ തുടങ്ങിയ ഭാരവണ്ടികളടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്.
പമ്പ്ഹൗസിന് സമീപത്തെ കലുങ്ക് വാഹനങ്ങളിടിച്ച് തകര്‍ന്നതോടെ ‘ടാര്‍ വീപ്പ’സ്ഥാപിച്ച് നാട്ടുകാര്‍ അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. പുത്തന്‍തോട് വളവിലെ ഇറിഗേഷന്‍ കനാലിന് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാത്തതും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.
സര്‍വ്വകക്ഷി യോഗത്തില്‍ കലുങ്ക് പൊളിച്ച് നവീകരിക്കാനും, വളവ് നിവര്‍ത്താനും, കാനകള്‍ക്ക് മുകളില്‍ സ്ലാബുകള്‍ സ്ഥാപിക്കാനുമായിരുന്നു പ്രധാന തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ ഒന്നിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് കണ്‍വീനര്‍ രാജി ആന്റണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: