ന്യൂദല്‍ഹി: ചരക്ക് സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ പാക്കറ്റ് സിമന്റ്, സ്മാര്‍ട്ട് ഫോണുകള്‍, ലേപന ഔഷധങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ കുറഞ്ഞ നികുതി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
പാക്ക് ചെയ്ത സിമന്റിന് നിലവില്‍ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായ 12.5 ശതമാനവും 125 രൂപയുടെ പി.എം.റ്റി. ഡ്യൂട്ടി, 14.5 ശതമാന നിരക്കില്‍ മൂല്യവര്‍ദ്ധിത നികുതി തുടങ്ങിയവയുള്‍പ്പെടെ മൊത്തം 29 ശതമാനത്തിലധികം നികുതി നല്‍കേണ്ടതുണ്ട്. ഇതോടൊപ്പം കേന്ദ്ര വില്‍പ്പന നികുതി, ഒക്ട്രോയ്, പ്രവേശന നികുതി മുതലായവ കൂടി ചേര്‍ക്കുമ്പോള്‍ മൊത്തം നികുതി 31 ശതമാനത്തിലധികം വരും. അതേ സമയം സിമന്റിനുള്ള നിര്‍ദ്ദിഷ്ട ജിഎസ്ടി നിരക്ക് 28 ശതമാനം മാത്രമാണ്.
മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് 6 ശതമാനം കേന്ദ്ര എക്സൈസ് തീരുവയും 5 ശതമാനം മൂല്യവര്‍ദ്ധിത നികുതിയുമാണ് നിലവിലുള്ളത്. കേന്ദ്ര വില്‍പ്പന നികുതി, ഒക്ട്രോയ്, പ്രവേശന നികുതി എന്നിവയും കൂടി ചേരുമ്പോള്‍ ഇത് 13 ശതമാനത്തില്‍ കൂടുതല്‍ വരും. എന്നാല്‍ ഈ വിഭാഗത്തിനുള്ള നിര്‍ദ്ദിഷ്ട ചരക്ക് സേവന നികുതി നിരക്ക് 12 ശതമാനമാണ്.
ആയുര്‍വേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി, ബയോകെമിക്, സമ്പ്രദായങ്ങളിലെ ലേപന ഔഷധങ്ങളുടെ നികുതിയിലും കുറവുണ്ടാകും. നിലവില്‍ ലേപന ഔഷധങ്ങള്‍ക്ക് 6 ശതമാനം കേന്ദ്ര എക്സൈസ് തീരുവയും, 5 ശതമാനം മൂല്യ വര്‍ദ്ധിത നികുതിയുമാണ് ഉള്ളത്. കൂടാതെ കേന്ദ്ര വില്‍പ്പന നികുതി, ഒക്ട്രോയ്, പ്രവേശന നികുതി എന്നിവ കൂടി ചേരുമ്പോള്‍ മൊത്തം നികുതി 13 ശതമാനത്തിലധികം വരും.
എന്നാല്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനമാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് നിലവില്‍ 2 ശതമാനം കേന്ദ്ര എക്സൈസ് ഡ്യൂട്ടിയാണ് ചുമത്തുന്നത്. (ഒരു ശതമാനം എക്സൈസ് ഡ്യൂട്ടിയും ഒരു ശതമാനം ദേശീയ ദുരന്ത നിവാരണ തീരുവ). സംസ്ഥാനങ്ങളിലെ മൂല്യ വര്‍ദ്ധിത നികുതി നിരക്കുകള്‍ 5 മുതല്‍ 15 ശതമാനം വരെയാണ്. സ്മാര്ട്ട്് ഫോണുകള്‍ക്കുള്ള ശരാശരി മൂല്യവര്‍ദ്ധിത നികുതി 12 ശതമാനമാണ്. മൊത്തം നികുതി കണക്കാക്കുമ്പോള്‍ 13.5 ശതമാനത്തിലധികം വരും. നേരെ മറിച്ച്, സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള മൊത്തം ജിഎസ്ടി നിരക്ക് 12 ശതമാനമാണ്. പൂജാ സാമഗ്രികളെ പൂജ്യം നികുതി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാകും.
വിനോദ സേവനങ്ങള്‍ക്കും നികുതി കുറയും
ന്യൂദല്‍ഹി: ചരക്ക് സേവന നികുതിക്ക് കീഴില്‍ സിനിമ തീയറ്ററുകളിലെ ടിക്കറ്റിന്മേല് ചുമത്താവുന്ന വിനോദ നികുതി 28 ശതമാനമായിട്ടാണ് അംഗീകരിച്ചത്. ഇപ്പോള്‍ ഇത് ചില സംസ്ഥാനങ്ങളില്‍ ഇത് 100 ശതമാനം വരെയാണ്.
പല സംസ്ഥാനങ്ങളിലും കേബിള്‍ ടി.വിയ്ക്കും, ഡി.റ്റി.എച്ച് സേവനങ്ങള്‍ക്കുമുള്ള വിനോദ നികുതി 10 ശതമാനം മുതല്‍ 20 ശതമാനം വരെയാണ്. ഇതിന് പുറമെ 15 ശതമാനം സേവന നികുതിയും ചുമത്തും. എന്നാല്‍ ഈ സേവനങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള നികുതി നിരക്ക് 18 ശതമാനം മാത്രമാണ്.
സര്‍ക്കസ്, ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തം, നാടോടി നൃത്തം, നാടകം മുതലായവയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ളത് മൊത്തം ടിക്കറ്റ് വിലയുടെ 18 ശതമാനം എന്ന നിരക്കാണ്. ഇതിന് പുറമേ, ആളൊന്നിന് പ്രവേശനത്തിന് 250 രൂപ വരെ കിഴിവ് നല്‍കാം. നിലവില്‍ ഈ സേവനങ്ങള്‍ക്കെല്ലാം സംസ്ഥാനങ്ങളാണ് നികുതി ചുമത്തുന്നത്.
ചരക്ക് സേവന നികുതി നിലവില്‍ വരുതോടെ വിനോദ സേവന നികുതി കുറയുമെന്ന് മാത്രമല്ല, സേവന ദാതാക്കള്‍ക്ക് മുഴുവന്‍ ഇന്പുട്ട്് ടാക്സ് ക്രെഡിറ്റിനുള്ള അര്‍ഹതയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: