ലോകത്തിലെ സര്‍വചരാചരങ്ങളിലും ഒരേ ഈശ്വരചൈതന്യം കുടികൊള്ളുന്നു. സസ്യലതാദികളിലും പക്ഷിമൃഗാദികളിലും ജഡമെന്ന് തോന്നാവുന്ന കല്ലിലും മണ്ണിലും ചൈതന്യമുണ്ട്. പരിവര്‍ത്തനമുണ്ടാകുക എന്നത് ജീവന്റെ ലക്ഷണമാണ്. ഈശ്വര സൃഷ്ടിയില്‍ മനുഷ്യന് ഒഴിച്ചുള്ള ജീവജാലങ്ങള്‍ക്ക് വികാസമുണ്ടാകുന്നുണ്ടെങ്കിലും അതിന് ഒരു പരിമിതിയുണ്ട്. ഒരു പശുക്കുട്ടി ജനിച്ചയുടനെ നടക്കുന്നുണ്ടെങ്കിലും ജീവിതാവസാനംവരെ ഇത്തരത്തില്‍ ഭൂമിയിലൂടെ സഞ്ചരിക്കാനേ അതിന് സാധിക്കൂ. എന്നാല്‍ മനുഷ്യന്റെ വികാസത്തിന് വ്യത്യാസമുണ്ട്. ജനിച്ചയുടനെ നടക്കാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് വളര്‍ന്ന് ഭൂമിയിലൂടെയും ജലത്തിലൂടേയും ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തില്‍ വികസിക്കാന്‍ മനുഷ്യന് കഴിയും. നരന് വളര്‍ന്ന് നാരായണന്വരെയാകാം. മാനവജീവിതത്തിന്റെ അന്തിമ ലക്ഷ്യവും അതുതന്നെയാണ്.
ഭൂമിയില്‍ സാധാരണ മനുഷ്യനായി ജനിച്ചുവീഴുന്ന ഒരു വ്യക്തി നാരായണനായിത്തീരുന്ന പ്രക്രിയയില്‍ വഴികാട്ടി ആവശ്യമാണ്. ഒരു വ്യക്തിയില്‍ അന്തര്‍ലീനമായിരിക്കുന്ന ഈശ്വരാംശത്തെ ഉണര്‍ത്തി ശരിയായ ദിശ നല്‍കിയില്ലെങ്കില്‍ ആസുരിക പ്രവണതകള്‍ വളര്‍ന്നുവരും. നരനെ നാരായണനാക്കുന്ന പ്രക്രിയയിലെ വഴികാട്ടിയാണ് യഥാര്‍ത്ഥ ഗുരു. വ്യക്തിയില്‍ ഇത്തരത്തിലൊരു പരിവര്‍ത്തനം സാധ്യമാക്കാന്‍ പ്രപഞ്ച സത്യത്തെ സാക്ഷാല്‍ക്കരിച്ച ഒരു ഗുരുവിന് മാത്രമേ കഴിയൂ. ഈ പ്രപഞ്ച സത്യത്തെ പഠിപ്പിക്കാന്‍ സാധിക്കുകയില്ല. ഈ പരമമായ സത്യത്തിലേക്ക് നയിക്കുന്ന ദിവ്യമായ സാന്നിദ്ധ്യമാണ് ഗുരു.
ഒരിക്കല്‍ ടാഗോര്‍ തന്റെ ഹൗസ്ബോട്ടില്‍ സമ്പൂര്‍ണ മൗനത്തിലും ഏകാന്തതയിലും കഴിയുകയായിരുന്നു. ഒരു പൗര്‍ണമി രാത്രിയില്‍ സുന്ദരകലകളെ കുറിച്ചുള്ള പുസ്തകം വായിച്ച് ക്ഷീണീതനായപ്പോള് തന്റെ മുന്നിലെ വിളക്കണച്ച് കിടക്കാന്‍ ഒരുങ്ങിയ വേളയില്‍ ദിവ്യമായ അനുഭവമുണ്ടായി. വിളക്കണച്ചപ്പോള്‍ ബോട്ടിന്റെ സുഷിരങ്ങളിലൂടെ സുന്ദരമായ നിലാവിന്റെ കിരണങ്ങള്‍ അകത്ത് പ്രവേശിച്ചു. ബോട്ടിന് പുറത്തിറങ്ങിയ ടാഗോര്‍ അവര്‍ണനീയമായ പ്രകൃതി സൗന്ദര്യവും നദിയുടെ കളകളാരവവും ആസ്വദിച്ചതിന് ശേഷം ഒരു കുറിപ്പെഴുതി. “ആ സൗന്ദര്യം എനിക്ക് ചുറ്റും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ ഒരു കൊച്ചു വിളക്കുനാളം കാരണം നിലാവിന്റെ കിരണങ്ങള്‍ക്ക് അകത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ല. അതുപോലെ നമ്മുടെ ഉള്ളിലുള്ള അഹംബോധത്തിന്റെ കൊച്ചുനാളമാണ് പ്രപഞ്ചസത്യത്തെ നമ്മുടെ ഉള്ളിലേക്ക് പാഞ്ഞടുക്കുന്നതില്നിന്ന് തടഞ്ഞുനിര്‍ത്തുന്നത്. ഈ അഹന്തയുടെ നാളം കെടുത്തുകയാണ് ഗുരു ചെയ്യുന്നത്. ഒരു വ്യക്തിയെ ശരീരഘടനയില്നിന്നും മനോഘടനയിലേക്കും അവിടേനിന്നും ഹൃദയത്തിലേക്കും പിന്നെ തന്റെ ഉള്ളില്‍ സ്ഥിതിചെയ്യുന്ന പരമമായ സത്യത്തിലേക്കും എത്തിച്ചേരുവാന്‍ ഗുരു പ്രാപ്തനാക്കുന്നു.
മുകളില്‍ സൂചിപ്പിച്ചത് ഭാരതീയ ദര്‍ശനമനുസരിച്ച് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാണ്. എന്നാല്‍ ഒരു വ്യക്തിയും പൗരനുമെന്ന നിലയില്‍ നിരവധി കാര്യങ്ങള്‍ ഒരാള്‍ ചെയ്യേണ്ടതായിട്ടുണ്ട്. പക്ഷെ കേവലം ഉപജീവനത്തിന് മാത്രമുള്ള ഒരു ഉപാധിയായി വിദ്യാഭ്യാസം അധഃപതിക്കരുത്. ഭാരതം ധര്മപ്രാണദേശമാണ്. സത്യത്തിന്റേയും ത്യാഗത്തിന്റേയും ശ്രേഷ്ഠമായ ജീവിതമൂല്യങ്ങളുടേയും നാടാണിത്. വിവേകാനന്ദ സ്വാമി സൂചിപ്പിച്ചതുപോലെ ഈ രാജ്യത്തിന്റെ ദേശീയ ആദര്‍ശങ്ങളായ ത്യാഗത്തിലും സേവനത്തിലും അധിഷ്ഠിതമാകണം നമ്മുടെ വിദ്യാഭ്യാസം. സ്വാതന്ത്ര്യാനന്തരവും നാം ആധുനികമെന്ന് പറഞ്ഞ് മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി തുടരുന്നു. അതൊരു പൂതനയാണെന്നും ഒരമ്മയും തന്റെ ഉണ്ണിക്കണ്ണന്മാര്ക്ക് ആ വിഷപ്പാല്‍ നല്‍കരുതെന്നുമാണ് വിശ്വേശ തീര്‍ത്ഥസ്വാമികള്‍ ഒരിക്കല്‍ പറഞ്ഞത്. ഇവിടത്തെ ഉണ്ണിക്കണ്ണന്മാര്ക്ക് ഋഷി പരമ്പരയുടെ മൂല്യങ്ങളിലധിഷ്ഠിതമായ വിദ്യാഭ്യാസം മതി.
ഇന്നത്തെ ആധുനികമെന്ന് വിശേഷിപ്പിച്ച് നല്കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരുതരം യന്ത്രമനുഷ്യരെയാണ് സൃഷ്ടിക്കുന്നത്. ഒരു പ്രമുഖ മലയാള ദിനപത്രം നടത്തിയ ചെറുകഥാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച കുട്ടിയുടെ ‘എങ്ങനെ ഞാന്‍ ഒരു യന്ത്രമായി’ എന്ന കഥ പ്രശസ്ത സാഹിത്യകാരന് സി.രാധാകൃഷ്ണന് വിവരിക്കുകയുണ്ടായി. കളിച്ചു നടക്കേണ്ട പ്രായത്തില്‍ ഷൂസും കോട്ടും ടൈയും ധരിപ്പിച്ച് മാര്‍ബിള്‍ കെട്ടിടത്തിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ബന്ധിച്ചപ്പോള്‍ എനിക്ക് മണ്ണിനോടുള്ള ബന്ധം നഷ്ടമായി. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ മലയാളം സംസാരിച്ചതിന് തലമൊട്ടയടിച്ചപ്പോള്‍ മാതൃഭാഷയുമായുള്ള ബന്ധം അറ്റുപോയി. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ പാഠങ്ങള്‍ മനഃപാഠമാക്കാന്‍ നിര്ബന്ധിതനായപ്പോള് ബുദ്ധിയും മരവിച്ചു. ഒരുതരത്തിലുള്ള യന്ത്ര മനുഷ്യരുടെ സൃഷ്ടിയാണ് ഇതിലൂടെ നടക്കുന്നത്. യന്ത്രം എല്ലാം ചെയ്യും പക്ഷെ സ്നേഹിക്കാനറിയില്ല, അതിന് ഹൃദയവികാസവുമില്ല.
ആര്‍എസ്എസ് ഇവിടത്തെ സമ്പൂര്‍ണ സമാജത്തേയും മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പക്ഷെ സമാജത്തില്‍ നിരവധി ബാഹ്യമായ വൈജാത്യങ്ങളുണ്ട്. ഒരു വ്യക്തി എത്ര ശ്രേഷ്ഠനാണെങ്കിലും നശ്വരനും ചില പരിമിതികളുമുള്ളയാളാണ്. അതുകൊണ്ട് മുഴുവന്‍ സമാജത്തിന്റേയും മാര്‍ഗദര്‍ശിയാകാന്‍ സാധിക്കില്ല. സമ്പൂര്‍ണ സമാജത്തിനും ശാശ്വതവും പൂര്‍ണവുമായ ജ്ഞാനം നല്കാന് സാധിക്കുന്ന ഋഷി പരമ്പര പ്രതിനിധാനം ചെയ്യുന്ന തത്വത്തിന്റെ പ്രതീകമായ ഭഗവധ്വജത്തെയാണ് ആര്‍എസ്എസ് സ്ഥാപകനായ ഡോ.ഹെഡ്ഗേവാര്‍ ഗുരുവായി അവതരിപ്പിച്ചത്. ഭഗവ പ്രതിനിധാനം ചെയ്യുന്ന ധര്‍മാധിഷ്ഠിതമായ ഹിന്ദു ദര്‍ശനത്തിന് മാത്രമേ ലോകം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കാന് സാധിക്കൂ.
ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഭീകരവാദം. ഭീകരവാദത്തിന്റെ അടിസ്ഥാന കാരണം വ്യക്തിയുടെ മനസ്സാണ്. ജിഹാദിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അസഹിഷ്ണുതാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഒരു ദൈവശാസ്ത്രമുണ്ട്. ഈശ്വര സാക്ഷാത്ക്കാരത്തിന് ഒരു മതം മാത്രമേയുള്ളൂ എന്ന സങ്കുചിത ചിന്തയാണ് ജിഹാദിന്റെ അടിസ്ഥാന കാരണം. ഒരേ ഈശ്വര ചൈതന്യത്തെ വ്യത്യസ്ഥങ്ങളായ വഴികളിലൂടെ സാക്ഷാത്കരിക്കാന്‍ സാധിക്കുമെന്ന ഭഗവദ്ഗീതയുടെ തത്വചിന്തയാണ് ഇതിനുള്ള പരിഹാരമാര്‍ഗ്ഗം.
അഴിമതിപോലുള്ള സാമൂഹിക ജീര്‍ണതകളും പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ന് നമ്മെ തുറിച്ചുനോക്കുന്ന സങ്കീര്‍ണങ്ങളായ പ്രശ്നങ്ങളാണ്. ധനസമ്പാദനത്തിന് വ്യക്തി ജീവിതത്തില്‍ പ്രാധാന്യമുണ്ടെന്നത് ശരിയാണ്. പക്ഷെ ജീവിതത്തിന്റെ പരമമായ ലക്ഷ്യം ധനസമ്പാദനമല്ല. അര്‍ത്ഥകാമങ്ങള്‍ അനുഭവിക്കേണ്ടത് ധര്‍മത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം. അമിതമായ ഉപഭോഗഭ്രാന്ത് അമേരിക്കയെപ്പോലുള്ള പാശ്ചാത്യരാജ്യങ്ങളെ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിച്ചത്. ഇവിടെയാണ് സംസ്ക്കാര സമ്പന്നവും മൂല്യാധിഷ്ഠിതവും ഉപഭോഗം നിയന്ത്രിച്ചുമുള്ള ധര്‍മാധിഷ്ഠിതമായ ജീവിത ദര്‍ശനത്തിന്റെ പ്രസക്തി. പരിസ്ഥിതി മലിനീകരണം ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. ഈ പ്രകൃതിയിലെ എല്ലാ വിഭവങ്ങളും തന്റെ സുഖത്തിനുവേണ്ടി മാത്രമാണ് എന്ന മനുഷ്യന്റെ സങ്കുചിത മനസ്സാണ് ഈ പ്രതിസന്ധിക്ക് കാരണം. ഇവിടെയാണ് ഈ ഭൂമി അമ്മയാണെന്നും നാം മക്കളാണെന്നുമുള്ള വൈദിക ഋഷി ചിന്തയുടെ പ്രാധാന്യം. (മാതാഭൂമി പുത്രോളഹം പൃഥിവ്യാം………)
ഇന്ന് നാം നേരിടുന്ന എല്ലാ പ്രതിസന്ധികള്‍ക്കുമുള്ള ഉത്തരം ഭാരതീയ ദര്‍ശനത്തിലുണ്ട്. ഈ ദര്‍ശനത്തിന്റെ ആധാരത്തില്‍ ഒരു ജീവിതം കെട്ടിപ്പടുക്കേണ്ടതായിട്ടുണ്ട്. അതിനുള്ള മൗലികമായ പ്രതിഭയും ഇവിടെയുണ്ട്. ഭാരതത്തിന്റെ യുവതലമുറ വൈജ്ഞാനിക രംഗത്തും ശാസ്ത്ര സാങ്കേതിക വാര്‍ത്താവിനിമയ രംഗങ്ങളിലുമൊക്കെ മുന്നേറ്റം നടത്തുന്നു. പക്ഷെ ധാര്‍മിക മൂല്യങ്ങളില്ലാത്ത ജ്ഞാനം അപകടകരമാണ്.
ഇന്ന് ലോകജനത ഉറ്റുനോക്കുന്നത് ഭാരതത്തിന്റെ ജീവിതമൂല്യങ്ങളിലേക്കാണ്. പക്ഷെ ലോകം ഈ മൂല്യങ്ങള്‍ പിന്തുടരണമെങ്കില് ഭാരതത്തിന്റെ ജനജീവിതത്തില്‍ അവ പ്രതിഫലിക്കണം. ആര്‍എസ്എസ് അത്തരത്തിലൊരു സാമൂഹ്യരചന കെട്ടിപ്പടുക്കുവാനുള്ള ശ്രമമാണ് കഴിഞ്ഞ 87 വര്‍ഷമായി നടത്തുന്നത്. ഇങ്ങനെയൊരു പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ നാം ഓരോരുത്തരും നമ്മുടെ സമയവും സദ്ഗുണങ്ങളും പ്രതിഭയും സമര്‍പ്പിക്കേണ്ടതായി വരും. ഈ മഹത്തായ രാഷ്ട്രത്തിന്റെ പ്രതിനിധിയായ മഹാഗുരുവിന്റെ മുന്നില്‍ സമര്‍ത്ഥിക്കുന്ന ഗുരുദക്ഷിണ അതിന്റെ പ്രതീകമാണ്. എപ്രകാരമാണോ കൂരിരുട്ടില്‍ ഒരു കൈത്തിരി ചുറ്റിലും പ്രകാശം പരത്തുന്നത് അപ്രകാരം ത്യാഗത്തിലും സേവനത്തിലും അധിഷ്ഠിതമായ ജീവിതത്തിലൂടെ ലോകത്തിന് അനുകരിക്കാന്‍ സാധിക്കുന്ന ഒരു സമാജത്തെ ഭാരതത്തില്‍ കെട്ടിപ്പടുക്കാന്‍ ആത്മസമര്‍പ്പണം നടത്തുകയെന്നതാണ് ഗുരുപൂജയുടെ കാലിക സന്ദേശം.
എം.ഗണേശന് (ആര്‍എസ്എസ് പ്രാന്ത പ്രചാര്‍ പ്രമുഖാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: