ഞാന്‍ ഉദാസീനനെപ്പോലെയാണ് ഇരിക്കുന്നത്. വാദിയുടെയും പ്രതിവാദിയുടെയും സ്വന്തം അഭിപ്രായങ്ങളെ സമര്‍ത്ഥിച്ചുകൊണ്ടുള്ള വാക്പോര് കണ്ടുകൊണ്ട് ഒന്നും മിണ്ടാതെ, പ്രവര്‍ത്തിക്കാതെ മറ്റൊരാള്‍ താടിക്ക് കൈയും കൊടുത്ത് സ്വസ്ഥനായി ഇരിക്കുന്നു. അദ്ദേഹത്തിന് രണ്ടുപേരുടെയും വാദങ്ങളുടെ സത്യാവസ്ഥയും പരിഹാരവും അറിയാം.
ഒരുതരത്തില്‍ ആ ഉദാസീനമായ ഇരിപ്പാണ് വാദകോലാഹലത്തിനു കാരണം. ആര് ജയിക്കുന്നതും തോല്ക്കുന്നതും അദ്ദേഹത്തിന് ഒരുപോലെയാണ്, സമമാണ്. പ്രകൃതിയുടെ പ്രപഞ്ചസൃഷ്ടിയുടെ വിഷയത്തിലും ഭഗവാന് ഇതേവിധം സമനാണ്, ഉദാസീനനെപ്പോലെയാണ്. ജീവികള്‍ മരിക്കുന്നു, ജനിക്കുന്നു; ചിലര്‍ക്ക് സുഖം കിട്ടുന്നു. ചിലര്‍ക്ക് ദുഃഖം കിട്ടുന്നു. ഈ വിഷമഭാവത്തിന് കാരണം അവരുടെ പ്രവൃത്തിയുടെ ധര്‍മ്യമായ ഭാവവും അധര്‍മ്യമായ ഭാവവുമാണ്. ഭഗവാന് അതില്‍ ഇടപെടുന്നില്ല. ഭഗവാന്റെ പ്രവര്‍ത്തനവും ആത്മീയതലത്തിലും ആനന്ദാവസ്ഥയിലുമാണ്; സ്വാത്മാരാമനുമാണ്. അതുകൊണ്ട് ഭഗവാനെ ഒന്നും ബന്ധിക്കുന്നില്ല.
കാരണം പറയാം
”അസക്തം തേഷു കര്‍മ്മാസു” ജീവഗണങ്ങള്‍ ഇന്ന രീതിയില്‍ തന്നെ ചെയ്തു സുഖം അനുഭവിക്കണം-എന്നിങ്ങനെ ഫലത്തില്‍ ഭഗവാന് ആസക്തിയില്ല.
ഹൈക്കോടതി ജഡ്ജിയെ ഉദാഹരണമാക്കാം. അദ്ദേഹത്തിന്റെ വിധി പ്രസ്താവന അനുസരിച്ചാണ് നീതിന്യായ വ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്; സംശയമില്ല.
ഒരാള്‍ തൂക്കിലേറ്റി വധിക്കപ്പെടുന്നു; മറ്റൊരാള്‍ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നു. ഒരാള്‍ക്ക് നഷ്ടപരിഹാരമായി ധനം കിട്ടുന്നു; മറ്റൊരാള്‍ക്ക് നഷ്ടപ്പെടുന്നു. ജനങ്ങളുടെ ഈ രണ്ട് വ്യത്യസ്ത അനുഭവങ്ങള്‍ക്കും ജഡ്ജിക്ക് ഒരു താല്‍പ്പര്യവും ഇല്ല. പ്രതികളെ വിചാരണ ചെയ്ത ശേഷം വാദപ്രതിവാദങ്ങള്‍ക്കുശേഷം അങ്ങനെ സംഭവിക്കുന്നു.
നിയമവ്യവസ്ഥ അനുസരിച്ച് ജഡ്ജി പ്രവര്‍ത്തിക്കുന്നു; ജനങ്ങള്‍ സ്വന്തം ഇഷ്ടം പ്രവര്‍ത്തിക്കുന്നു; ഫലം അനുഭവിക്കുന്നു.
ഭഗവാന് ആത്മീയതലത്തില്‍ പ്രവര്‍ത്തിക്കുന്നു; ഭൗതികതലത്തില്‍ പ്രവര്‍ത്തിക്കുന്നില്ല.
”വൈഷമ്യ നൈര്‍ഘൃണ്യേ, ന” – (ഭഗവാന് സ്വഭാവ വൈഷമ്യമില്ല; ദയാശൂന്യനുമല്ല) എന്ന് ബ്രഹ്മസൂത്രം (2-1-34) പ്രഖ്യാപിക്കുന്നത്, ഭഗവാന്റെ ഈ അവസ്ഥയെയാണ്; ഉദാസീനാവസ്ഥയെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: