‘വിണ്ണൊഴിഞ്ഞിട്ടും മിന്നിത്തിളങ്ങും താരങ്ങളായ്’ ചിലര്‍. ഭഗവാന് ബുദ്ധന്, മണ്ണില്‍ പിറന്ന താരകങ്ങളിലെ താരകമായി എക്കാലത്തും പ്രശോഭിക്കുന്നു. പരമസത്യം തേടി പുറപ്പെടാനൊരുങ്ങിയ സിദ്ധാര്‍ത്ഥ രാജകുമാരനോട് അച്ഛനായ ശുദ്ധോദന മഹാരാജാവ് ദയനീയമായി അഭ്യര്‍ത്ഥിച്ചൂ, ‘മകനേ, നീ സന്ന്യാസിയായിക്കൊള്ളൂ, നിര്‍ബന്ധമാണെങ്കില്‍. പക്ഷെ കൊട്ടാരം വിട്ട് കാട്ടിലേക്ക് പോകുന്നതെന്തിന്? ഇതിന് മറുപടിയായി സിദ്ധാര്‍ത്ഥ രാജകുമാരന് പറഞ്ഞത്, ‘കത്തുന്ന ഒരു പുരയാണച്ഛാ ഈ കൊട്ടാരം’ എന്നതത്രേ!
മദ്ധ്യതിരുവിതാംകൂറിലെ ഒരു യുവാവ് സന്ന്യാസത്തിനായി ഇറങ്ങിത്തിരിച്ചപ്പോള്‍ ഇങ്ങനെയുള്ള നാടകീയ രംഗങ്ങളൊന്നും തന്നെ നടന്നില്ല.
കേരളത്തിലെ രണ്ടാമത്തെ ശ്രീരാമകൃഷ്ണാശ്രമം 1913 ല്‍ തിരുവല്ലയില്‍ സ്ഥാപിതമായതോടെ ശ്രീരാമകൃഷ്ണസന്ദേശം ആ പ്രദേശത്ത് സജീവമായിത്തുടങ്ങി. തിരുവല്ലയിലെ രാമകൃഷ്ണാശ്രമത്തിന്റെ ആരംഭകാലം മുതലേ അവിടുത്തെ സന്യാസിമാരുമായി അടുത്തബന്ധമായിരുന്നു ശങ്കരവേലില്‍ കുടുംബത്തിന്. തിരുവല്ലയിലെ സുപ്രസിദ്ധമായ ശ്രീവല്ലഭക്ഷേത്രത്തിന്റെ വടക്കെ നടയിലാണ് ശങ്കവേലില് കുടുംബം സ്ഥിതിചെയ്യുന്നത്. ശങ്കരവേലില്‍ കുഞ്ഞിക്കുട്ടിയമ്മയുടെ മകനായാണ്, 1930 ജൂണ്‍ 6 ന് വിദ്യാപ്രസന്ന വര്‍മ ജനിച്ചത്. പാലിയേക്കര കൊട്ടാരത്തിലെ കെ. രാമവര്‍മ്മ കോയിത്തമ്പുരാനായിരുന്നു പിതാവ്.
‘വസിഷ്ഠഗുഹയിലെ സ്വാമി’ എന്ന പേരില്‍ പില്ക്കാലത്ത് ആസേതുഹിമാചലം പ്രശസ്തനായ നീലകണ്ഠഭക്തന്റെ ഭാഗവതപാരായണം ശങ്കരവേലില്‍ പതിവായിരുന്നു.
തിരുവല്ല ആശ്രമാധിപനായിരുന്ന നിരജ്ഞാനന്ദ സ്വാമികളും ശങ്കരവേലിലെ പതിവ് സന്ദര്‍ശകനായിരുന്നു. ഒരിക്കല്‍ സ്വാമികള്‍ വീട് സന്ദര്‍ശിച്ചപ്പോള്‍ നടുമുറ്റത്തു ചത്തുകിടന്നിരുന്ന ഒരു പല്ലിയെ എടുത്തുകളയുവാന്‍ വിദ്യാപ്രസന്നനോട് ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ ആ ബാലന് തല്‍ക്ഷണം അതിനെ ദൂരെക്കൊണ്ടു കളഞ്ഞു. അതുകണ്ട് ആ ബാലനോട് സ്വാമി നിരഞ്ജനാനന്ദ പറഞ്ഞു, ‘ഈ അനുസരണശീലം നിന്നെ അച്ചടക്കമുള്ള ഒരു സന്ന്യാസിയായിത്തീര്ക്കട്ടെ.’
തിരുവല്ല ആശ്രമത്തിലെ മറ്റൊരു അന്തേവാസിയായിരുന്ന സ്മരഹരാനന്ദ സ്വാമിജിയും ശങ്കരവേലില്‍ ഭവനം സന്ദര്‍ശിച്ച് സത്സംഗങ്ങള്‍ നടത്തുക പതിവായിരുന്നു. ‘ഏീുെലഹ ീള ൃെശ ഞമാമസൃശവെിമ’ വായിച്ച് അദ്ദേഹം മലയാളത്തില്‍ വിവരിക്കുമായിരുന്നു. വിദ്യാപ്രസന്നന് വചനാമൃതം ഹൃദിസ്ഥമാക്കുവാന്‍.
കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് തിരുവല്ലയിലെത്തിയ സമയത്താണ് നിരഞ്ജാനന്ദ സ്വാമികള്‍ വിദ്യാപ്രസന്നനോട് ഇപ്രകാരം അഭിപ്രായപ്പെട്ടത്, ‘ഇപ്പോള്‍ പ്രായം ഇരുപത്. സന്ന്യാസജീവിതം ആരംഭിക്കാന്‍ പറ്റിയ സമയം’. അതേ സന്ദര്‍ഭത്തിലാണ് മംഗലാപുരം ശ്രീരാമകൃഷ്ണാശ്രമത്തിലെ മഠാധിപതി, സ്വാമി വിമലാനന്ദ പൂര്‍വാശ്രമത്തില്‍ എത്തിയിട്ടുള്ളതെന്ന വിവരം കിട്ടിയത്. ഉടനെ വിദ്യാപ്രസന്നന് പത്തിയൂരില്‍ പോയി സ്വാമിജിയെ കണ്ടു വന്ദിച്ചു. അദ്ദേഹത്തോടൊപ്പം മംഗലാപുരം ആശ്രമത്തിലേക്ക് തിരിച്ചു.
വിമലാനന്ദ സ്വാമികള്‍ യാത്രയ്ക്കിടയില്‍ പുറത്തുനിന്നും ഒന്നും കഴിക്കില്ലെന്നും യാത്രാക്ഷീണം തോന്നുമ്പോള്‍ മാത്രം കയ്യില്‍ കരുതിയിരുന്ന പഞ്ചസാര മാത്രമാണ് കഴിക്കുന്നതെന്നുള്ള കാഴ്ച വിദ്യാപ്രസന്നനെ അദ്ഭുതപ്പെടുത്തി. 1950 ല്‍ അദ്ദേഹം മംഗലാപുരം ആശ്രമത്തിലെ ബ്രഹ്മചാരിയായി. അതേവര്‍ഷം തന്നെ സ്വാമി ശങ്കരാനന്ദയില്‍ നിന്നും മന്ത്രദീക്ഷിതനായി.
തുടര്‍ന്ന് ബേലൂര്‍ മഠത്തിലെ ബ്രഹ്മചാരി പരിശീലനകേന്ദ്രത്തിലേക്ക് പോയി. വിദ്യാപ്രസന്നന്റെ സ്വഭാവ സവിശേഷതയ്ക്ക് അനുസൃതമായ ‘സൗമ്യചൈതന്യ’ എന്ന നാമവും ലഭിച്ചു. 1960 ല്‍ സ്വാമി ശങ്കരാനന്ദയില്നിന്നുതന്നെ സമഗ്രാനന്ദ എന്ന പേരില്‍ സന്ന്യാസദീക്ഷയും സ്വീകരിച്ചു.
ചണ്ഡിഗഢില്‍ ശ്രീരാമകൃഷ്ണാശ്രമം തുടങ്ങിയപ്പോള്‍ അവിടെ സേവനനിയുക്തനായി സമഗ്രാനന്ദസ്വാമികള്‍ മാതൃദേവിയില്നിന്നും മന്ത്രദീക്ഷ സ്വീകരിച്ച ആദ്യാനന്ദ സ്വാമികളെ ചണ്ഡിഗഢ് ആശ്രമത്തിന്റെ അദ്ധ്യക്ഷനായി നിയോഗിച്ചു. അന്ന് അദ്ദേഹം ഒരു നിബന്ധനയേ മഠാധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചുള്ളൂ. സ്വാമി സമഗ്രാനന്ദയും തന്നോടൊപ്പം ഉണ്ടായിരിക്കണമെന്നായിരുന്നു ആ നിബന്ധന.
ചണ്ഡിഗഢ് മഠത്തില്‍നിന്നും കോഴിക്കോട് രാമകൃഷ്ണ മിഷന് സേവാശ്രമത്തിലേക്ക് സമഗ്രാനന്ദസ്വാമികള്‍ നിയോഗിക്കപ്പെട്ടു. അക്കാലത്ത് വിപാപ്മാനന്ദസ്വാമികളായിരുന്നു സേവാശ്രമം സെക്രട്ടറി. സ്കൂള്‍ വാര്‍ഡനായും മറ്റും ആറുവര്‍ഷം അവിടെ സേവന നിയുക്തനായി. നിരഞ്ജനാനന്ദ സ്വാമികള്‍ തിരുവല്ല രാമകൃഷ്ണാശ്രമത്തിന്റെ മഠാധിപതിയായിരിക്കെ, 1972-75 കാലത്ത് സമഗ്രാനന്ദ സ്വാമികള്‍ അവിടെയുണ്ടായിരുന്നു. തുടര്‍ന്ന് ശ്രീലങ്കയിലെ രാമകൃഷ്ണാശ്രമത്തില്‍ 13 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചു. തമിഴരും സിംഹളരും തമ്മിലുള്ള പോര് രൂക്ഷമായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ആശ്രമത്തിലെ പൂജാരിയായിരുന്ന സ്വാമികളെ സിംഹളര്‍ ‘ബുദ്ധന് സ്വാമി’ എന്നാണ് വിളിച്ചിരുന്നത്. 1992 ഒക്ടോബറില്‍ തിരുവല്ല ശ്രീരാമകൃഷ്ണ മഠത്തിന്റെ അദ്ധ്യക്ഷനായി മലയാളമണ്ണിലേക്ക് തിരിച്ചെത്തി.
നിരവധി സന്ന്യാസി ശ്രേഷ്ഠന്മാരുമായി സമ്പര്‍ക്കം പുലര്‍ത്തിയ സമഗ്രാനന്ദ സ്വാമികളോട് ഒരിക്കല്‍ ഈ ലേഖകന്‍ ചോദിക്കുകയുണ്ടായി. ”അങ്ങ് കണ്ട സന്ന്യാസിമാരില്‍ ശ്രേഷ്ഠന്….? നിര്‍മലാനന്ദസ്വാമികള്‍. ഉത്തരം പറയാന്‍ സ്വാമികള്‍ക്ക് അധികം സമയം ആവശ്യായി വന്നില്ല.
ഒരിക്കല്‍ നിര്‍മലാനന്ദ സ്വാമികള്‍ തിരുവല്ല ആശ്രമം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍, ഇവിടെ എത്ര സന്ന്യാസിമാരുണ്ടെന്ന് അന്വേഷിച്ചു. ‘എട്ട്’ എന്ന ആരോ പറഞ്ഞപ്പോള്‍ സ്വാമി തിരുത്തി, അല്ല, ഒന്‍പത്. ആ അമ്മയുടെ വയറ്റില്‍ കിടക്കുന്ന കുഞ്ഞും സന്ന്യാസിയാകും. കാലം കുറച്ച് കഴിഞ്ഞു. ആ അമ്മയുടെ മകള്‍ വളര്‍ന്നു വലുതായി, സമഗ്രാനന്ദ സ്വാമികളായി. വിദ്യാപ്രസന്ന വര്‍മ്മ, സമഗ്രാനന്ദ സ്വാമികളായി പരിവര്‍ത്തനം ചെയ്തപ്പോള്‍ പ്രകാശപൂരിതമായത്, നിര്‍മലാനന്ദ സ്വാമികളുടെ പരഹൃദയജ്ഞാനമാണ്.
ഒരിക്കല്‍ ആശ്രമത്തിലെ പ്രസാദവിതരണ സമയത്ത്, അഞ്ചുവയസ്സുകാരനായ വിദ്യാപ്രസന്നന്, നിര്‍മലാനന്ദ സ്വാമികളുടെ ഇലയില്‍നിന്നും പപ്പടം എടുത്തുകൊണ്ട് ഓടി. എല്ലാവരും ആ രംഗം മതിമറന്ന് ആസ്വദിച്ചു.
മാതൃദേവിയുടെ ശിഷ്യന് ശാന്താനന്ദ സ്വാമികള്‍ക്ക് സമഗ്രാനന്ദ സ്വാമികളോട് വലിയ വാത്സല്യമായിരുന്നു. ആ മഹാപുരുഷന് സൂക്ഷിച്ചുവച്ചിരുന്ന അമൂല്യവസ്തുക്കള്‍, സമഗ്രാനന്ദ സ്വാമികള്‍ ബേലൂര്‍ മഠം സന്ദര്‍ശിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹത്തിന് സസന്തോഷം കൈമാറുകയുണ്ടായി. ആ സംഭവമൊരു അപൂര്വാനുഗ്രഹമായി സമഗ്രാനന്ദ സ്വാമികള്‍ അവസാനകാലംവരെ ഓര്‍മയില്‍ സൂക്ഷിച്ചിരുന്നു.
ശാന്തനും സൗമ്യനുമായിരുന്നു സമഗ്രാനന്ദ സ്വാമികള്‍. കാഴ്ചയില്‍ തന്നെ സിംഹളര്‍ അദ്ദേഹത്തിലൂടെ ബുദ്ധനെ സ്മരിച്ചുവെങ്കില്‍, സമഗ്രാനന്ദ സ്വാമികളെ ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് അതൊരു തീരാനഷ്ടം തന്നെ. 2016 മാര്‍ച്ച് 25 നാണ് അദ്ദേഹം സമാധിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: