പുലക്കാട്ടുക്കര: കണ്ണംമ്പത്ത് കടവിന് സമീപം പാലത്തിനടിയില്‍ വ്യാപകമായി അറവുമാലിന്യം തള്ളിയ നിലയില്‍. മാംസാവശിഷ്ടങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കിയാണ് തള്ളിയിരിക്കുന്നത്. മണലി പുഴയിലേക്ക് എത്തുന്ന തോട്ടിലും മാലിന്യം കലര്‍ന്ന നിലയിലാണ്. മാംസാവശിഷ്ടങ്ങള്‍ പുഴുവരിച്ച നിലയിലും.
മാര്‍ക്കറ്റുകളില്‍ നിന്നും അറവുശാലകളില്‍ നിന്നും കൊണ്ടുവരുന്ന മാലിന്യം ആളൊഴിഞ്ഞ പ്രദേശങ്ങളിലും റോഡിന്റെ ഓരങ്ങളിലും തള്ളുന്നത് പതിവായിരിക്കുകയാണ്. തോടുകളിലും കാനകളിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മഴ പെയ്തു തുടങ്ങിയാല്‍ മണലി പുഴയിലാണ് ഒഴുകി എത്തുന്നത്. രാത്രി കാലങ്ങളിലാണ് ഇവിടെ മാലിന്യം തള്ളുന്നത്. നെന്മണിക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരന്, ഗ്രാമ പഞ്ചായത്തംഗം റോസിലിറപ്പായി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കൃഷ്ണകുമാര്‍,അബ്ദുള്‍ റസാഖ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയകുമാര്‍, അശ്വതി എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.
മാംസാവശിഷ്ടങ്ങള്‍ ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടി. മേഖലയില്‍ മാലിന്യം തള്ളുന്നത് പതിവായതോടെ രാത്രികാല പട്രോളിംഗ് നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ പുതുക്കാട് പോലീസിന് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: