ന്യൂദല്‍ഹി: വിവാദങ്ങള്‍ ഭയന്ന് ടെലികോം വകുപ്പിനുള്ള മന്ത്രിസഭാസമിതിയുടെ അധ്യക്ഷസ്ഥാനത്ത് നിന്ന് കേന്ദ്രകൃഷിമന്ത്രി ശരത് പവാര്‍ രാജിവച്ചു. മൂന്ന് ദിവസം മുമ്പ് പ്രണബ് മുഖര്‍ജി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ശരത് പവാറിനെ മന്ത്രിസഭാസമിതിയുടെ അധ്യക്ഷസ്ഥാനമേല്പ്പിച്ചത്.
രാഷ്ട്രപതിസ്ഥാനാര്ത്ഥിയായതിനെത്തുടര്ന്നാണ് പ്രണബ് സ്ഥാനം ഒഴിഞ്ഞത്. പുന:സംഘടിപ്പിക്കപ്പെട്ട മന്ത്രിസഭാസമിതിയുടെ ആദ്യയോഗം ഇന്നലെ നടക്കേണ്ടതായിരുന്നു. എന്നാല്‍ യോഗം മാറ്റി വയ്ക്കുകയാണെന്നായിരുന്നു ആദ്യം അറിയിച്ചത്. തുടര്‍ന്ന് തന്നെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പവാര്‍ പ്രധാനമന്ത്രി ഡോ.മന്മോഹന്സിംഗിന് കത്തെഴുതി. മുമ്പ് ടു ജി സ്പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് തന്നെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു പവാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.
സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട സുപ്രധാനമായ സ്ഥാനത്ത് താന്‍ തുടര്‍ന്നാല്‍ നിക്ഷിപ്തതാത്പര്യം മുന്‍ നിര്‍ത്തി മുമ്പ് ആരോപണം ഉന്നയിച്ചവര്‍ വീണ്ടും അത്തരം ശ്രമങ്ങള്‍ നടത്താന്‍ ഇടയുണ്ടെന്നും വിവാദങ്ങളില്പെടാന് താത്പര്യമില്ലാത്തതിനാല്‍ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്നും പവാര്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.
അധ്യക്ഷസ്ഥാനത്ത് നിന്നൊഴിയാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയിട്ടുണ്ടെന്ന് പവാര്‍ പിന്നിട് പ്രസ്താവനയില്‍ അറിയിച്ചു. അധ്യക്ഷസ്ഥാനത്ത് തുടര്‍ന്നാല്‍ സ്പെക്ട്രം വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കാന്‍ വീണ്ടും ശ്രമം നടക്കുമെന്നും അതിനാല്‍ സ്ഥാനമൊഴിയുന്നെന്നും പവാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സ്പക്ട്രം കേസില്‍ അറസ്റ്റ് നടന്ന അവസരത്തില്‍ ഡിബി ഗ്രൂപ്പുമായി ബന്ധപ്പെട്ട് പവാറിന്റെ പേരും ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യക്തിപരമോ ഔദ്യോഗികതലത്തിലോ തനിക്ക് സ്പെക്ട്രം ഇടപാടില്‍ യാതൊരു പങ്കുമില്ലെന്ന് ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ പവാര്‍ ശക്തമായി നിഷേധിക്കുകയായിരുന്നു.
ആഗസ്തില്‍ നടക്കുന്ന ടു ജി സ്പെക്ട്രം ലേലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഇന്നലെ മന്ത്രിസഭാസമിതിയുടെ യോഗം ചേരാനിരുന്നത്. സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ട നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്കിയ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇതിനിടെ പവാര്‍ സ്ഥാനമൊഴിഞ്ഞത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: