പൊതുമേഖലാ ബാങ്കുകളുടെ ജനസേവനങ്ങള്‍ക്ക് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം ന്യായീകരിക്കാനാവില്ല. പലവിധത്തിലും പ്രലോഭിപ്പിച്ചും പ്രേരിപ്പിച്ചും നിര്‍ബന്ധിപ്പിച്ചും ഭാരതത്തിലെ നല്ലൊരു ശതമാനം ജനങ്ങളെയും ബാങ്ക് അക്കൗണ്ടുകാരാക്കി. അവരുടെ കയ്യിലിരുന്ന പണം മുഴുവനും ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനും ആവശ്യത്തിനു മാത്രം പിന്‍വലിച്ച് ഉപയോഗിക്കുന്നതിനും മറ്റ് ക്രയവിക്രയങ്ങള്‍ക്ക് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുള്ള വിനിമയത്തിനും നിര്‍ബന്ധിതരാക്കി. അതിനുശേഷം ഓരോ വിനിമയത്തിനും സേവന നികുതി ഏര്‍പ്പെടുത്തി പൊതുജനത്തെ വഞ്ചിക്കരുത്.
വലിയ മുതലകള്‍ കരയില്‍ കയറി നിശബ്ദമായി, നിശ്ചലമായി വായ് തുറന്നുവച്ച് കിടക്കുകയും, വായ് നിറയെ ഈച്ചകളും മറ്റ് ഷഡ്പദങ്ങളും നിറയുമ്പോള്‍ വായ് അടച്ച് ഭക്ഷിക്കയും ചെയ്യുന്ന രീതിയാണ് എസ്ബിഐ പോലുള്ള ബാങ്കുകള്‍ ചെയ്യുന്നത്. ബാങ്കുകളുടെ ഈ തീരുമാനം മാറ്റാതെ തരമില്ല. പട്ടിണിപ്പാവങ്ങളും കൂലിപ്പണിക്കാരും നിത്യവരുമാനമില്ലാത്ത സാധാരണക്കാരും അവരുടെ കയ്യിലില്ലാത്ത പണമാണ് ബാങ്കിലിട്ട് അക്കൗണ്ട് തുടങ്ങിയത്. എന്നിട്ടിപ്പോള്‍ ആ പണത്തില്‍നിന്നു സേവന നികുതി ഈടാക്കുമെന്ന തീരുമാനം വിശ്വാസവഞ്ചനയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ടതാണ്.
അതല്ല, ബാങ്കുകളുടെ നിയന്ത്രണം സര്‍ക്കാരിന്റെ കൈകളിലല്ല എന്നുണ്ടെങ്കില്‍, ഈ പാവപ്പെട്ട ജനങ്ങളുടെ എസ്ബി അക്കൗണ്ടുകളെല്ലാം പോസ്റ്റോഫീസുകളിലേക്കു മാറ്റാനും, പോസ്റ്റല്‍ ബാങ്കിങ് സംവിധാനം വിപുലമാക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും നടപടികള്‍ സ്വീകരിക്കണം. ഭാരതത്തിലെ മുക്കിലും മൂയിലും ബ്രാഞ്ചുകളുള്ള പോസ്റ്റല്‍ സംവിധാനം, ബ്രാഞ്ചുകളോടൊപ്പം എടിഎം കൗണ്ടറുകള്‍ തുറക്കാനും പൊതുജന സേവനത്തിനും തയ്യാറാകണം. എസ്ബിഐയ്ക്കും അനുബന്ധ ബാങ്കുകള്‍ക്കുമുള്ള ബ്രാഞ്ചുകളേക്കാള്‍ കൂടുതല്‍ പോസ്റ്റോഫീസുകളുണ്ടല്ലോ.
അങ്ങനെ ഒരു സമാന്തര ഇന്ത്യന്‍ പോസ്റ്റല്‍, ബാങ്കിങ് ആന്റ് അലൈഡ് സര്‍വീസ്, കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ നടപ്പാക്കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ വലിയ പ്രയാസമുള്ള കാര്യമല്ല. തന്നെയുമല്ല പൊതുജനത്തിന്റെ പണം സര്‍ക്കാര്‍ ഖജനാവില്‍ സുരക്ഷിതമാവുകയും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്രദമാവുകയും ചെയ്യും.
കത്തുകള്‍ മാത്രം കൈകാര്യം ചെയ്തിരുന്ന പോസ്റ്റല്‍ സര്‍വീസസിന്റെ പ്രസക്തി ആധുനിക കാലഘട്ടത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുമ്പോള്‍ ഈ ഡിപ്പാര്‍ട്ടുമെന്റിനെ ധനമന്ത്രാലയത്തിന് കീഴിലാക്കി ബാങ്കിങ് സേവനത്തിന് പ്രാധാന്യംകൊടുത്ത് പ്രവര്‍ത്തിക്കാവുന്നതാണ്. നരേന്ദ്ര മോദി അധികാരത്തില്‍ വന്നയവസരത്തില്‍ ഈ അഭിപ്രായം അറിയിച്ചിട്ടുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഓരോ വ്യക്തികളിലേക്കും നേരിട്ടെത്തിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സര്‍ക്കാരില്‍നിന്നു കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും ഇടനിലക്കാരെ ഒഴിവാക്കി പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ എത്തിക്കാന്‍ ഈ സംരംഭത്തിന് കഴിയും.
പ്രഥമ പരിഗണന കൊടുക്കേണ്ടത്, പിന് നമ്പറുള്ള പോസ്റ്റോഫീസിനു അടുത്ത് എടിഎം സൗകര്യം ഏര്‍പ്പെടുത്തലാണ്. അതോടൊപ്പം സര്‍ക്കാരിന്റെ എല്ലാ സര്‍വീസുകളും ബാങ്കുകളില്‍നിന്നു മാറ്റുകയും പുതുതായി ഏല്‍പ്പിക്കാതെയും തുടര്‍ന്നുള്ള സര്‍വീസുകള്‍ പോസ്റ്റല്‍ ബാങ്കിങ് സേവനത്തിലേക്ക് മാറ്റുക. (അതായത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും പെന്‍ഷനും) മുദ്രാ യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പോസ്റ്റല്‍ ബാങ്കിനെ സജ്ജമാക്കുക. ഇപ്പോള്‍തന്നെ ബാങ്കിങ് സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ വിപുലമാക്കാന്‍ എളുപ്പമാണ്.
ശ്രീകുമാര്‍,
ചാലക്കുടി
ഈ നിയമനങ്ങളും പിഎസ്സിക്ക് വിടണം
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേപ്പ്, സംസ്ഥാന സഹകരണ യൂണിയന്, കേരള നഴ്സിങ് കൗണ്‍സില്‍, കേരള സാക്ഷരതാ മിഷന്, ഹോര്‍ട്ടി കോര്‍പ്പ്, വിവിധ കമ്മീഷനുകള്‍, കേരള സ്പോട്സ് കൗണ്‍സില്‍, വിവിധ അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍, സഹകരണ വകുപ്പിന്റെ കീഴിലുള്ള അഞ്ച് ബോര്‍ഡുകള്‍, ഐഎച്ച്ആര്‍ഡി, ഐഎംജി, എല്‍ബിഎസ്, കേരള പൗള്‍ട്രി ഡെവലപ്മെന്റ് കോര്പ്പറേഷന്, സംസ്ഥാന യുവജന കമ്മീഷന്, യുവജനക്ഷേമ ബോര്‍ഡ്, സംസ്ഥാന വെയര്‍ഹൗസിങ് കോര്പ്പറേഷന് എന്നീ സ്ഥാപനങ്ങളിലെ മുഴുവന്‍ നിയമനങ്ങളും പിഎസ്സിക്ക് വിടണം.
എന്നാല്‍ സ്പെഷ്യല്‍ റൂള്‍സ് തയ്യാറാക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. അതിനാല്‍ ഗവണ്മെന്റ് എക്സിക്യൂട്ടീവ് ഓര്‍ഡര്‍ ഇറക്കി നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ ഉടനെ നടപടി സ്വീകരിക്കണം
അരുണ്‍ സി.
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: