മൂന്നാര്‍: മൂന്നാര്‍, നെടുങ്കണ്ടം എന്നീ മേഖലകളില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ സംഭവത്തില്‍ മൂന്നുപേര്‍ എക്സൈസ് പിടിയില്‍. മാങ്കുളം പെരുവന്കൂത്തിലും പരിസര പ്രദേശങ്ങളിലും മദ്യ വില്‍പ്പന നടത്തിയ പെരുവന്കൂത്ത് സ്വദേശി തോമസ് എന്ന ജോസിനെയാണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും 4 ലിറ്റര്‍ മദ്യവും പിടികൂടി. ബീവറേജില്‍ നിന്നും മദ്യം ശേഖരിച്ച് പെരുവന്കൂത്തിലുള്ള വനവാസികള്ക്കിടയിലാണ് വില്‍പ്പന നടത്തിവന്നിരുന്നത്. അരലിറ്റര്‍ മദ്യം 300 രൂപ വരെ ലാഭത്തിലാണ് ഇയാള്‍ വിറ്റിരുന്നത്. മൂന്നാര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബു എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം പ്രിവന്റീവ് ഓഫീസര്‍ സുനില്‍ ആന്റോ, ഉദ്യോഗസ്ഥരായ കെ എസ് മീരാന്‍, എസ് ബാലസുബ്രഹ്മണ്യന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെടുങ്കണ്ടം: തോട്ടം മേഖലയില്‍ അനധികൃത വിദേശ മദ്യവില്‍പ്പന നടത്തിയ രണ്ടുപേര്‍ പിടിയില്‍. രണ്ടുകേസുകളിലായി 3.200 ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തു. ചതുരംഗപ്പാറ മാരിക്കോളനിയില് മുത്തയ്യ(44), രംഗനാഥ് എന്നിവരെയാണ് നെടുങ്കണ്ടം എക്സൈസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. മുത്തയ്യയുടെ പക്കല്‍ നിന്നും 1.700 ലിറ്റര്‍ വിദേശമദ്യവും, രംഗനാഥിന്റെ പക്കല്‍ നിന്നും 1.500 ലിറ്റര്‍ വിദേശമദ്യവും പിടിച്ചെടുത്തു. അസിസ്റ്റന്‍ഡ് എക്സൈസ് ഇന്‍സ്പെകടര്‍ പി.പി ഉണ്ണികൃഷ്ണന്, കെ.എസ് അനൂപ്, ലിജോ, ഷിയാദ് , ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: