പീരുമേട്: പെരിയാര്‍ നദി വരണ്ടത് മുതലെടുത്ത് നദിയുടെ വിവിധ ഭാഗങ്ങളില്‍ കൈയേറ്റം വ്യാപകമാകുന്നു. വള്ളക്കടവ് മുതലാണ് കൈയേറ്റങ്ങളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നത്.
പലയിടങ്ങളിലും തോടിന് സമാനമായാണ് പെരിയാറിന്റെ വീതി. നദിയില്‍ നിന്നുള്ള കല്ലുകള്‍ പൊട്ടിച്ചെടുത്താണ് തീരത്ത് കയ്യാല കെട്ടുന്നത്. കെട്ടിയെടുത്ത ഭാഗത്ത് ടിപ്പര്‍ ലോറിയില്‍ മണ്ണ് നിറയ്ക്കുകയാണ് പതിവ്. തുടക്കത്തില്‍ ഇവിടെ വാഴയും പച്ചക്കറികളും കൃഷിചെയ്യും നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും എതിര്‍പ്പില്ലെന്ന് കണ്ടാല്‍ ഇവിടെ വീട് നിര്‍മ്മിക്കുകയും ചെയ്യും. ഇത്തരത്തില്‍ വള്ളക്കടവില്‍ കോണ്‍ഗ്രസ് നേതാവ് നദി കൈയേറി ഇരുനില കെട്ടിടം നിര്‍മ്മിച്ചത് സംബന്ധിച്ച് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അധകൃതര്‍ സ്റ്റോപ്പ് മെമ്മോ കൊടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കറുപ്പ് പാലത്തിന് സമീപം ഇത്തരത്തില്‍ നടത്തിയ നിര്‍മ്മാണം റവന്യൂ അധികൃതര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇത് മറികടന്ന് വീണ്ടും ഇവര്‍ നിര്‍മ്മാണം തുടരുകയാണുണ്ടായത്.
മഞ്ചുമല ഫാക്ടറിക്ക് സമീപം കൈയേറ്റം നടത്തിയിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചില്ല. മ്ലാമല, കീരിക്കര, ചന്ദ്രവനം ഭാഗങ്ങളിലും ഇത്തരത്തില്‍ പെരിയാര്‍ നദി കൈയേറി കൃഷി ചെയ്യുകയും മറ്റും നടത്തിയിട്ടും ബന്ധപ്പെട്ടവര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: