കൊട്ടിയൂര്‍: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന നെയ്യാട്ടത്തിനായി നെയ്യ് എഴുന്നള്ളിച്ചുകൊണ്ടുവരുന്നതിനായുള്ള സംഘം വ്രതമാരംഭിച്ചു. കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ നൂറോളം വരുന്ന നെയ്യമൃത് മഠങ്ങളില്‍ നിന്നും അഞ്ഞൂറോളം ഭക്തരാണ് പെരുമാളിന് അഭിഷേകം ചെയ്യാനുള്ള നെയ്യുമായി കൊട്ടിയൂരിലെത്തുക. ചടങ്ങുകളുടെ ഭാഗമായുള്ള വേറെവെപ്പ് ചടങ്ങുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പ്രക്കുഴം മുതലാണ് സംഘം വ്രതം ആരംഭിച്ചത്.
കൊട്ടിയൂരിലെ ഉത്സവത്തോടനുബന്ധിച്ച് സ്ഥാനികര്‍ക്കും മറ്റുമുള്ള ഉത്തരീയവും വിളക്കുതിരിയും എത്തിക്കേണ്ടുന്ന വിളക്കുതിരി സംഘവും മഠത്തില്‍ പ്രവേശിച്ചു. ചിങ്ങന് കൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൂത്തുപറമ്പ് പുറക്കുളം തെരുവിലെ വിളക്കുതിരി മഠത്തില്‍ വ്രതമാരംഭിച്ചത്. കൈത്തറിയില്‍ നെയ്തുണ്ടാക്കുന്ന വസ്ത്രങ്ങളും വിളക്കുതിരികളുമായി സംഘം 29ന് കൊട്ടിയൂരിലേക്ക് തിരിക്കും. ടി.രാഘവന്, കതിരന് ഭാസ്കരന്, ചിങ്ങന് പ്രകാശന്, കറത്ത പ്രദീപന്, കെ.പ്രേമരാജന്‍, കതിരന് രജീഷ് എന്നിവരടങ്ങിയ സംഘമാണ് വ്രതമാരംഭിച്ചിട്ടുള്ളത്. ഇവര്‍ നീരെഴുന്നള്ളത്ത് ദിവസം ഇക്കരെ കൊട്ടിയൂരില്‍ എത്തിച്ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: