കണ്ണൂര്‍: ആര്‍എസ്എസ് രാമന്തളി മണ്ഡല് കാര്യവാഹായിരുന്ന ബിജുവിനെ കൊലപ്പെടുത്തിയത് മാസങ്ങള്‍ക്കുമുമ്പേ നടത്തിയ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍. എല്ലാ തെയ്യാറെടുപ്പുകളോടെയും വ്യക്തമായ പദ്ധതിയോടെയുമാണ് ബിജുവിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കഴിഞ്ഞ ഏപ്രില്‍ 22ന് ആയിരുന്നു ആദ്യമായി ഇതുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടന്നത്. മൊട്ടക്കുന്നില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ ഗൃഹപ്രവേശന ചടങ്ങിന്റെ തലേ ദിവസം കേസിലെ പ്രതികളായ അനൂപ്, റിനീഷ് എന്നിവര്‍ മറ്റ് പ്രതികളെ വിളിച്ചുവരുത്തി ഗൂഡാലോചന നടത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന് ശേഷം അടുത്ത ദിവസം ഇന്നോവ കാര്‍ ഇവര്‍ വാടകക്കെടുക്കുകയും അന്നുതന്നെ കാനായി മുത്തത്തിയിലെ ഒരു സിപിഎം പ്രവര്‍ത്തകനുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിന് താമസ സൗകര്യങ്ങള്‍ ഏര്പ്പാടുചെയ്യുകയുമായിരുന്നു. ഇവിടെവെച്ചാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയത്. ബിജുവിനെ നിരീക്ഷിക്കാന്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനെ ചുമതലപ്പെടുത്തുകയും ഇയാളില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ പ്രതികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു.
ബിജുവിനോടൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ളത് രാജേഷാണെന്ന് മനസ്സിലാക്കി സംഘം രാജേഷിനെയും നിരീക്ഷിക്കുകയുണ്ടായി. അങ്ങനെയാണ് കഴിഞ്ഞ 12ന് രാജേഷിനെ പിന്തുടര്ന്ന് കൊലയാളി സംഘം പഴയങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്.ബിജുവിനെ കാത്ത് ബൈക്കുമായി രാജേഷ് സ്റ്റേഷന് പരിസരത്തു നില്ക്കുമ്പോള് മറ്റൊരു ബൈക്കിലെത്തിയ ജ്യോതിഷും ജിതിനും ഇവരുടെ സമീപത്തുണ്ടായിരുന്നു. ബൈക്കില്‍ പുറപ്പെട്ട ബിജുവിനെയും രാജേഷിനെയും ജ്യോതിഷും ജിതിനും പിന്തുടരുകയും വിവരം ഇന്നോവ കാറിലുണ്ടായിരുന്ന അനൂപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കൈമാറുകയുമായിരുന്നു.
തുടര്‍ന്ന് ഇന്നോവ കാര്‍ ഉപയോഗിച്ച് രാജേഷും ബിജുവും സഞ്ചരിച്ച ബൈക്കിനെ ഇടിച്ചിട്ട് ബിജുവിനെ വെട്ടിപ്പരിക്കേല്പ്പിക്കയും കഴുത്തറുക്കുകയുമായിരുന്നു. കൊലപ്പെടുത്തിയ ശേഷവും അതി നീചമായി വയറുള്‍പ്പെടെ കീറി മുറിച്ചതായി പോലീസ് ചോദ്യം ചെയ്യലില്വ്യക്തമായിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതികളിലൊരാള്‍ ബിജുവിന്റെ കൈ വെട്ടിമാറ്റിയതായും പിടിയിലായ പ്രതികള്വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഇന്നോവയില്‍ രക്ഷപ്പെടുകയായിരുന്നു. ഒടുവില്‍ വണ്ടി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ മുത്തത്തിയില്‍ നിന്നും മാറ്റാന്‍ ശ്രമിക്കവെയാണ് പോലീസ് പിടിയിലായത്. പ്രതികള്‍ക്ക് ഒളിത്താവളമൊരുക്കിയ മുത്തത്തി സ്വദേശിയും ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും ഗൂഡാലോചനകളില്‍ പങ്കാളികളാകുകയും ചെയ്ത പയ്യന്നൂര്‍ ഏരിയാകമ്മറ്റിയിലും രാമന്തളി ലോക്കല്‍ കമ്മറ്റിയിലും ഉള്‍പ്പെട്ട ചില സിപിഎം നേതാക്കളും കേസില്‍ പ്രതിചേര്‍ക്കപ്പെടും എന്നാണ് പോലീസ് നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: