മട്ടന്നൂര്‍: ഡെങ്കിപ്പനി മലയോര പ്രദേശങ്ങളില്‍ പടര്‍ന്നുപിടിക്കുന്നു. പനിബാധിച്ച് മൂന്നുപേര്‍ ഈ മേഖലയില്‍ മരിച്ചിരുന്നു. മട്ടന്നൂര്‍ നഗരത്തില്‍ കണ്ടെത്തിയ ഡെങ്കിപ്പനി മട്ടന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലും കൂത്തുപറമ്പ് നിയോജമണ്ഡലത്തില്‍പ്പെട്ട പാട്യം, കോട്ടയം, കൂത്തുപറമ്പ് നഗരസഭ, മട്ടന്നൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട കീഴല്ലൂര്‍, കൂടാളി, മാലൂര്‍, മാങ്ങാട്ടിടം, പേരാവൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇരിട്ടി നഗരസഭ, പായം, അയ്യന്‍കുന്ന്, ആറളം, മുഴക്കുന്ന്, കേളകം, കൊട്ടിയൂര്‍, പേരാവൂര്‍, ഇരിക്കൂര്‍ മണ്ഡലത്തില്‍പ്പെട്ട ഉളിക്കല്‍ തുടങ്ങി ഒട്ടേറെ പഞ്ചായത്തുകളില്‍ ഡങ്കിപ്പനിബാധിച്ച് ഒട്ടേറെപേര്‍ ചികിത്സയിലാണ്.
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം 451പേര്‍ക്കാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്. ഇതില്‍ 273 പേര് മട്ടന്നൂരിലാണ്. 13 എച്ച് 1 എന്‍1 രോഗങ്ങളും 36 മലേറിയ കേസുകളും ബാധിച്ചതായാണ് കണക്കാക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയവരുടെ കണക്കുമാത്രമേ ആരോഗ്യവകുപ്പ് അധികൃതരുടെ കൈയ്യിലുള്ളൂ.
ഇതിന്റെ പത്തിരട്ടിയോളംപേര്ക്ക് രോഗബാധയുണ്ടായിട്ടുണ്ട്. പനിവ്യാപകമായിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നില്ല. പനിബാധിച്ച് മരിച്ച സംഭവങ്ങളും ഒളിച്ചുവെക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ബോധവല്‍ക്കരണ ക്ലാസുകളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ഇതെല്ലാം പേരിനുമാത്രമായി മാറിയിരിക്കുകയാണ്. രോഗബാധ ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും തുടക്കം കുറിച്ച മട്ടന്നൂര്‍ നഗരം മാലിന്യ കൂമ്പാരമാണ്. ഓടകള്‍ പലതും മൂടിയ നിലയിലാണ്. ഇതുമൂലം മഴവെള്ളം ബസ്സ്റ്റാന്റിലും റോഡിലും കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
മറ്റുപ്രദേശങ്ങളിലെ സ്ഥിതിയും മറിച്ചല്ല. നൂറുകണക്കിന് രോഗികളുടെ ആശ്രയമായ മട്ടന്നൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ല. കൂത്തുപറമ്പ്, പേരാവൂര്‍, ഇരിട്ടി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതിയും മറിച്ചില്ല. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാല്‍ സ്വകര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണുള്ളത്. മഴ തുടങ്ങിയതോടെ പകര്‍ച്ചപ്പനി, മഞ്ഞപ്പിത്തം, എച്ച് 1 എന്‍ 1 തുടങ്ങിയ രോഗങ്ങളും ചില മേഖലയില്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: