കണ്ണൂര്‍: തിങ്കളാഴ്ച വൈകിട്ടുണ്ടായ കാറ്റിലും മഴയിലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം. ശക്തമായ ഇടിമിന്നിലില്‍ പാനൂരില്‍ ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. ഇതുകൂടാതെ നൂറുകണക്കിന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈദ്യുതി ഉപകരണങ്ങളും വയറിങ്ങുകളും കത്തിനശിച്ചിട്ടുണ്ട്. മട്ടന്നൂര്‍ മേഖലയില്‍ വെള്ളിയാമ്പറമ്പ് ക്ഷേത്രത്തിന് സമീപത്തെ പുത്തലത്ത് രാമചന്ദ്രന്റെ വീടിന് ഇടിമിന്നലില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആര്.കെ.സുധാകരന്, കല്ലേരിക്കരയിലെ അനില്‍കുമാര്‍, പാറാപൊയിലിലെ കുമാരന് എന്നിവരുടെ വീടിന്റെ വിയറിംഗ് കത്തിനശിച്ചു.
മട്ടന്നൂര്‍ ഹൈസ്കൂളിന് മുമ്പില്‍ മരം പൊട്ടിവീണ് ജീപ്പ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. സൗത്ത് നരവൂരിലെ പുലപ്പാടി രാധയുടെവീട് ഇടിമിന്നലില്‍ തകര്‍ന്നു. ചെറുവാഞ്ചേരിയിലെ പാറേമ്മല്‍ പീടികയില്‍ മന്നാത്ത് വിജയന്റെ വീടും ഇടിമിന്നലില്‍ തകര്‍ന്നിട്ടുണ്ട്. ഉളിക്കല്‍, ഇരിക്കൂര്‍, ശ്രീകണ്ഠപുരം തുടങ്ങിയ മേഖലകളിലും വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ശക്തമായ മഴയെതുടര്‍ന്ന് റോഡില്‍ വെള്ളം കയറി ഗതാഗത സ്തംഭനവും ഉണ്ടായി. മലയോരമേഖലകളില്‍ വൈദ്യുതി, ടെലഫോണ്‍ ബന്ധം നിലച്ചിട്ട് ദിവസങ്ങളായി.
വെള്ളാട്ടെ ചൊവ്വേലിക്കുട്ടി ജോണിന്റെ പശു ഇടിമിന്നലില്‍ മരിച്ചു. ജോണിന്റെ വീടിനും നാശനഷ്ടമുണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തളിപ്പറമ്പ് കാപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്ര പരിസരത്തെ പ്രഭാകരന്റെ വീടിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: