മുക്കം: ഗ്രൂപ്പ് പോര് രൂക്ഷമായ കൊടിയത്തൂരില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.ടി. സിദ്ധിഖാണ് മണ്ഡലം കമ്മറ്റി മരവിപ്പിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് മണ്ഡലം പ്രസിഡന്റായിരുന്ന കെ.ടി. മന്‍സൂര്‍ രാജിവെച്ചിരുന്നു. മത്സരിച്ച ഏഴ് സീറ്റില്‍ ഒന്നു മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്.
പുതിയ മണ്ഡലം പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി നിരവധി തവണ യോഗം ചേര്‍ന്നെങ്കിലും സമവായമായില്ല. പി. സിറാജുദ്ദീന്റെ നേതൃത്വത്തില്‍ ഒരു വിഭാഗവും കരീം പഴങ്കല്‍, ബഷീര്‍ പുതിയോട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ മറുവിഭാഗവും ശക്തമായി നിലയുറപ്പിച്ചതോടെ മാസങ്ങളോളം മണ്ഡലം പ്രസിഡന്റ് ഇല്ലാതെയാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്.
ജില്ലാ സംസ്ഥാന തലത്തില്‍ നടന്ന ചര്‍ച്ചകളും വിജയം കണ്ടില്ല. അതിനിടക്ക് സുധീരന് ഗ്രൂപ്പുകാരനായ എം.സിറാജുദ്ദീനെ മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുത്ത് അറിയിപ്പ് വരികയായിരുന്നു. ഇതോടെ മറു ഗ്രൂപ്പുകാര്‍ പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാതായി.
പല പരിപാടികളും ഒരു അങ്ങാടിയില്‍ വെച്ച് വെവ്വേറെ നടത്തുന്ന അവസ്ഥയുമുണ്ടായി. ഇത്തരത്തില്‍ പാര്‍ട്ടി പഞ്ചായത്തില്‍ വലിയ തകര്‍ച്ച നേരിടുന്ന സമയത്താണ് മണ്ഡലം കമ്മറ്റിയുടെ പ്രവര്‍ത്തനം ഡിസിസി പ്രസിഡന്റ് മരവിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച പന്നിക്കോട് പ്രത്യേക യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ സിറാജുദ്ദീന് അനുകൂലികള്‍ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. തനിക്ക് ഇതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സിറാജുദ്ദീന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: