കൊല്‍ക്കത്ത: രാഷ്ട്രപതി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പിനു മൂന്നു ദിവസം മുന്‍പു നിലപാടറിയിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞു. പാര്‍ട്ടിയിലെ എംപിമാരും എംഎല്‍എമാരും കൗണ്‍സിലര്‍മാരുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. തുടര്‍ന്നു തീരുമാനം അറിയിക്കുമെന്നും മമത പറഞ്ഞു.
ജൂലൈ 19നാണു രാഷ്ട്രപതി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു ദിവസം എല്ലാ എം.പിമാരും എം.എല്‍.എമാരും കൊല്‍ക്കത്തയില്‍ എത്തണമെന്നും മമത നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിലെ മുഖ്യസ്ഥാനാര്ത്ഥികളായ പ്രണബ് കുമാര്‍ മുഖര്‍ജിയും പി.എ. സങ്മയും മമതയുടെ പിന്തുണ തേടിയിട്ടുണ്ട്. എന്നാല്‍ പ്രണബ് സ്ഥാനാര്‍ഥിയാകുന്നതിനോടു മമത നേരത്തേ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാം ഉള്‍പ്പെടെ മമത മുന്നോട്ടുവച്ച മൂന്നു പേരുടെ നിര്‍ദേശങ്ങള്‍ യു.പി.എ തളളുകയും ചെയ്തു. പിന്നീടു കലാം മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ചതോടെ മമത ആശയക്കുഴപ്പത്തിലുമായി. ഇതിനിടെ മമതയോടൊപ്പം ഉറച്ചു നിന്ന മുലായം സിങ് യാദവ് പ്രണബിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: