തിരുവനന്തപുരം: കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ അനാസ്ഥകാരണം നഷ്ടമായത് 125 കോടിയിലേറെ രൂപ. 2017 സിഎജി റിപ്പോര്‍ട്ടിലാണിത്. പിന്‍വലിച്ച പഴയ ബസുകള്‍ക്ക് പകരം യഥാസമയം പുതിയ ബസുകള്‍ ഇറക്കാന്‍ കഴിയാതിരുന്നത് കാരണം 103.59 കോടിയുടെ വരുമാന നഷ്ടമാണുണ്ടായത്.
2011 മുതല്‍ 2016 വരെ 1951 പഴയ ബസുകള്‍ പിന്‍വലിച്ചു. ഇതിന്റെ സ്ഥാനത്ത് 1845 ബസുകള്‍ മാത്രമാണ് പുറത്തിറക്കിയത്. 106 ബസുകള്‍ നിരത്തിലിറക്കിയില്ല. ഷാസികള്‍ വാങ്ങുന്നതിലും ബോഡി നിര്‍മാണത്തിലും ബസ് ഡിപ്പോകളിലേക്ക് നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ അയയ്ക്കുന്നതിലുമുള്ള കാലതാമസമാണ് കാരണം. ഇത് ഷെഡ്യൂളുകളെ ബാധിച്ചു.
ജീവനക്കാരുടെ കുറവ് കാരണം 15 ബസുകള്‍ ഓടിക്കാന്‍ കഴിഞ്ഞത് ഒരു മാസം വരെ വൈകിയായിരുന്നു. ഇതും വരുമാന നഷ്ടമുണ്ടാക്കി. ഇന്‍ഷുറന്‍സും രജിസ്ട്രേഷനും ഫിറ്റ്നസും ലഭ്യമായാലേ ബോഡി നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ ഡിപ്പോകളിലേക്ക് അയയ്ക്കാന്‍ കഴിയു. ഇവ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ ഇതേ കാലയളവില്‍ നിര്‍മിച്ച 1845 ബസുകളില്‍ 1133 ബസുകള്‍ ഡിപ്പോകളിലേക്ക് അയച്ചത് രണ്ടു മാസം വൈകിയായിരുന്നു. ഈ കാലതാമസം കാരണം 9943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ ഉണ്ടായത് 10.12 കോടിയുടെ നഷ്ടമാണ്.
ബോഡി നിര്‍മ്മാണം നടത്തേണ്ട ഷാസികള്‍ വെറുതെ കിടന്നതിനാല്‍ 2.99 കോടി രൂപയുടെ പലിശഭാരം ഉണ്ടായി. 2015-16 സാമ്പത്തികവര്‍ഷം 43.70 കോടി രൂപയ്ക്ക് വാങ്ങിയ 397 ഷാസികള്‍ പണി തുടങ്ങാത്തതിനാല്‍ തുറന്ന സ്ഥലത്ത് കിടന്ന് ഉപയോഗശൂന്യമാകുകയാണ്. പുതിയ ബസുകള്‍ വാങ്ങാനായി ഹഡ്കോയില്‍ നിന്നു ലഭിച്ച വായ്പയില്‍ 291 ബസുകള്‍ വാങ്ങാതെ ആ പണം മറ്റു ചെലവുകള്‍ക്കായി കോര്പ്പറേഷന് വകമാറ്റി. ബസ് ബോഡി നിര്‍മാണം വൈകിയതു മൂലം 11.47 കോടിയുടെ നഷ്ടമാണുണ്ടായത്.
ഒരു ബസിന്റെ ബോഡി നിര്‍മാണത്തിനായി സാധാരണ 30 ദിവസമാണ് വേണ്ടത്. പുറത്തിറക്കിയവയില്‍ 614 ബസുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കാനായി ഏഴ് മാസം വരെ സമയമെടുത്തു. നിര്‍മ്മാണ വസ്തുക്കളുടെ ദൗര്‍ലഭ്യമായിരുന്നു കാരണമെന്നാണ് വാദം. എന്നാല്‍ നിര്‍മാണ വസ്തുക്കള്‍ കൃത്യസമയത്ത് എത്തിക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ചയാണ് ഇതിന് കാരണമായി വിലയിരുത്തുന്നത്.
സ്വകാര്യ ബസുകള്‍ ഓടിയിരുന്ന 214 സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കോര്പ്പറേഷന് ഏറ്റെടുത്തെങ്കിലും ബസുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പല സര്‍വീസും നടത്താനായില്ല. ഏറ്റെടുത്ത 15 റൂട്ടുകളില്‍ കെഎസ്ആര്‍ടിസിക്ക് വരുമാന നഷ്ടമുണ്ടായതിന് കാരണം സ്വകാര്യബസുകള്‍ വീണ്ടും സര്‍വീസ് നടത്തിയതാണെന്നും ഇത് തടയാന്‍ കോര്‍പ്പറേഷനോ ഗതാഗതവകുപ്പോ പോലീസോ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: