കോഴിക്കോട്: ദുരന്ത നിവാരണ നിയമപ്രകാരം മിഠായിത്തെരുവിലെ 20 കടകള്‍ അടച്ചു പൂട്ടി. അഡീഷണല്‍ തഹസില്‍ദാര്‍ അനിതകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ അന്തിമഘട്ട പരിശോധനയിലാണ് ഇന്നലെ കടകള്‍ അടപ്പിച്ചത്.
അടുത്തിടെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കടകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു. റവന്യു, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയത്. ഫയര്‍ എക്സ്റ്റിക്യൂഷര്‍, എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബോര്‍ഡ്(ഇഎല്‍സിബി) എന്നിവ സ്ഥാപിക്കാത്ത കടകളാണ് അടപ്പിച്ചത്. മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഈ കടകള്‍ ഇനി തുറക്കാന്‍ അനുവദിക്കൂ. ഡിആന്‍ഡ്ഒ ലൈസന്‍സ് ഇല്ലാത്ത 130ഓളം കടകള്‍ സംബന്ധിച്ച് കോര്പ്പറേഷന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
മെയ് 15 മുതല്‍ 17വരെ നടത്തിയ പരിശോധനകള്‍ക്ക് ശേഷം മിഠായിത്തെരുവിലെ 1372 കടകളില്‍ 441 കടകള്‍ അടച്ചു പൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ കടകളിലാണ് ഇന്നലെ അന്തിമഘട്ട പരിശോധന നടത്തിയത്. പോലീസിന്റെ സാന്നിധ്യത്തോടെയാണ് ഇന്നലെ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്. ഉച്ചയോടെ തന്നെ മുഴുവന്‍ കടകളിെലയും പരിശോധന പൂര്‍ത്തിയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: