ന്യൂദൽഹി: പണവും സ്വാധീനവും ഉപയോഗിച്ച് വിദേശത്തുനിന്ന് മെഡിക്കൽ ബിരുദം സ്വന്തമാക്കാമെന്ന വ്യാമോഹം ഇനി വേണ്ട. മെഡിക്കൽ പ്രവേശനത്തിന് ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്നവർക്ക് മാത്രമേ ഇനി വിദേശത്ത് പഠിക്കാനാവൂ.
അടുത്ത വര്‍ഷം മുതല്‍ നീറ്റ് പരീക്ഷ പാസാകുന്നവര്‍ക്ക് മാത്രമേ വിദേശത്ത് മെഡിക്കല്‍ പഠനത്തിന് പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുകയുള്ളൂ. ഇത് സംബന്ധിച്ച ശുപാർശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി.
വിദേശത്ത് പഠിക്കുന്നവർക്ക് ആവശ്യമായ ക്ലിനിക്കൽ വിദ്യാഭ്യാസം ലഭിക്കാത്തതിനാൽ കമ്യൂണിറ്റി മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ് തുടങ്ങിയ മേഖലകളിൽ രാജ്യം പിന്നോട്ട് പോകുന്നു. ഇതൊഴിവാക്കാന്‍ കൂടിയാണ് പുതിയ തീരുമാനം.
ചൈന, റഷ്യ, യുക്രൈൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽനിന്ന് ഏറ്റവുമധികം വിദ്യാർഥികൾ മെഡിക്കല്‍ പഠനത്തിനായി പോകുന്നത്. ഇന്ത്യയിലെ 472 മെഡിക്കൽ കോളേജുകളിലായി 65,000 സീറ്റുകളാണുള്ളത്. നിലവിൽ പത്ത് ലക്ഷം ഡോക്ടർമാർ ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെ പ്രവേശന പരീക്ഷ മറികടക്കാത്തവരാണ് പണവും സ്വാധീനവും ഉപയോഗിച്ച് വിദേശ രാജ്യങ്ങളില്‍ പഠനത്തിനായി പോകുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ വിദേശ സർവകലാശാലകളിൽനിന്ന് മെഡിക്കൽ ബിരുദം നേടുന്നവരുടെ എണ്ണം ഇരട്ടിയായി. ഇവയിൽ പലതിലും നിലവാരംകുറഞ്ഞ വിദ്യാഭ്യാസവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: