കൊച്ചി: സര്‍വശിക്ഷ അഭിയാന്റെ (എസ്.എസ്.എ) പരിപാടിയില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിരുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. ഇതിന്റെ പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൊതുചടങ്ങുകളില്‍ താന്‍ നിലവിളക്ക് കൊളുത്തുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല, ലീഗ് മന്ത്രിമാര്‍ സാധാരണയായി നിലവിളക്ക് കൊളുത്താറില്ല. വിദ്യാഭ്യാസ വകുപ്പ് ലീഗില്‍ നിന്ന് എടുത്ത് മാറ്റണമെന്ന് പറയാന്‍ എം.എം.ഹസന് അധികാരമില്ലെന്നും അബ്ദുറബ്ബ് പറഞ്ഞു.
അതേ സമയം സര്‍വ്വാ ശിക്ഷാ അഭിയാന് പരിപാടിയില്‍ പച്ച ബ്ലൗസ് ധരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന വിവാദ വിഷയത്തില്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് എസ്.എസ്.എ ജില്ലാ ഓഫീസര്‍ അലിയാര് പറഞ്ഞു. ചടങ്ങിനു സെറ്റ് സാരിയുടുക്കാന്‍ മാത്രമാണു സംഘാടക സമിതി തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടത്തോടനുബന്ധിച്ച് ഇന്ന് ഏലൂരില്‍ നടക്കാനിരുന്ന ഘോഷയാത്രയിലും ഉദ്ഘാടന ചടങ്ങിലും അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ച് എത്തണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.
ഉത്തരവ് വിവാദമായതോടെ എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ അലിയാരെ ഇന്നലെ രാത്രി തന്നെ സസ്പെന്റ് ചെയ്യുകയും പരിപാടി മാറ്റി വയ്ക്കുകയുമായിരുന്നു. എന്നാല്‍ വിവാദ ഉത്തരവില്‍ പ്രൊജക്ട് ഓഫീസര്‍ ഒപ്പു വച്ചിട്ടില്ലെന്നാണ് അറിയുന്നത്. വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗ് അടക്കിഭരിക്കുന്നുവെന്ന ആരോപണം സജീവമായി നിലനില്‍ക്കേയാണ് ലീഗിന്റെ മന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിച്ചെത്തണമെന്ന നിര്‍ദ്ദേശം വിവാദമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: