ന്യൂദല്‍ഹി: ഓസ്ട്രേലിയയില്‍ ലോകത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി സ്ഥാപിക്കാനുള്ള 16.6 ബില്യണ്‍ ഡോളറിന്റെ പദ്ധതിയില്‍ നിന്നും അദാനി ഗ്രൂപ്പ് പിന്മാറിയേക്കുമെന്ന് സൂചന. ഓസ്ട്രേലിയന്‍ ഫെഡറല്‍ റിസോഴ്സസ് മന്ത്രി മാത്യു കാനവന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രേലിയന്‍ സര്‍ക്കാരുമായി നികുതി കരാറില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ലെങ്കില്‍ അദാനി ഗ്രൂപ്പ് പദ്ധതി ഉപേക്ഷിക്കുമെന്നും മാത്യു കാനവന്‍ അറിയിച്ചു. കല്‍ക്കരി ഖനി പ്രദേശത്തിന്റെ അവകാശം സംബന്ധിച്ച മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നതിന് ക്യൂന്സ്ലന്ഡ് സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയാണെന്നും കാനവന്‍ പറയുന്നു.
മെയ് 29ന് കാര്‍മിഷേല്‍ കല്‍ക്കരി ഖനി പദ്ധതിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കാന്‍ അദാനി തീരുമാനിച്ചിരുന്നുവെങ്കിലും, റോയല്‍റ്റി (നികുതി) ഇടപാടുകള്‍ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇത് നീട്ടിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ നികുതി നയത്തിലുള്ള ക്യൂന്സ്ലന്ഡ് സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും അദാനി ഗ്രൂപ്പ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നതെന്നും കാനവന്‍ പറഞ്ഞു.
എത്ര നികുതി നല്‍കേണ്ടി വരുമെന്ന കാര്യത്തില്‍ അദാനി ഗ്രൂപ്പിന് വ്യക്തത ലഭിച്ചില്ലെങ്കില്‍ പദ്ധതിയുമായി അവര്‍ മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും പന്ത് ഇപ്പോള്‍ ക്യൂന്സ്ലന്ഡ് സര്‍ക്കാരിന്റെ കോര്‍ട്ടിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ കല്‍ക്കരി പദ്ധതിയായ കാര്‍മിഷേല്‍ പദ്ധതി 100 മില്യണ്‍ ഇന്ത്യക്കാര്‍ക്ക് വേണ്ട ഊര്‍ജം ഉണ്ടാക്കുന്നതിനൊപ്പം ക്യൂന്സ്ലന്ഡില് 10,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2010ല്‍ പദ്ധതിക്കു വേണ്ട നിര്‍ദേശം മുന്നോട്ടുവച്ചതുമുതല് പദ്ധതിയില്‍ കാലതമാസം നേരിട്ടു തുടങ്ങിയിരുന്നു.
പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളും കോടതിയുടെ ഇടപ്പെടലും കാര്‍മിഷേല്‍ പദ്ധതിക്ക് വിലങ്ങുത്തടിയായി. കല്‍ക്കരി പുറംതള്ളലുമായി ബന്ധപ്പെട്ട പുതിയ നയത്തെ തുടര്‍ന്ന് ഏപ്രിലില്‍ പദ്ധതിക്കു വേണ്ട വായ്പാ സഹായവും വെസ്റ്റ്പാക് ബാങ്കിംഗ് കോര്‍പ് തടഞ്ഞു. 2020ഓടെ കാര്‍മിഷേല്‍ ഖനിയില്‍ നിന്നും ഖനനം ആരംഭിക്കുമെന്നാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഗൗതം അദാനി അറിയിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: