കൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെഎം മാണിക്കെതിരെ രണ്ടാം വട്ട തുടരന്വേഷണം നടത്തേണ്ട സാഹചര്യം അറിയിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് നടത്തുന്ന തുടരന്വേഷണം റദ്ദാക്കാന്‍ കെഎം മാണി നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ നിര്‍ദേശം.
ഇന്നലെ ഹൈക്കോടതി ഹര്‍ജി പരിഗണിക്കവെ ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആവര്‍ത്തിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും ചില സാക്ഷികളുടെ ടെലിഫോണ്‍ സംഭാഷണങ്ങളടങ്ങിയ സിഡി ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ട് ഫലം കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന് വിശദീകരിച്ചു. എന്നാല്‍ സിഡിയുടെ പരിശോധനാഫലത്തിലൂടെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് വ്യക്തമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ചിലരുടെ സംഭാഷണങ്ങളാണ് സിഡിയിലുള്ളതെന്ന് പറയുന്നു.
എങ്കില്‍ അവരെ കണ്ടെത്തി സംഭാഷണത്തെക്കുറിച്ച് നേരിട്ട് ചോദിക്കുന്നതാണ് ഉചിതം. ഈ കേസില്‍ കോടതി പരിഗണിക്കുന്നത് കുറ്റകൃത്യം തെളിയിക്കാനാവശ്യമായ തെളിവുണ്ടോയെന്നതാണ്. കഴിഞ്ഞ ഏപ്രില്‍ നാലിന് വിജിലന്‍സ് നല്കിയ സ്റ്റേറ്റ്മെന്റില്‍ കോടതി ചോദിച്ച ചോദ്യത്തിന് കൃത്യവും വ്യക്തവുമായ മറുപടി നല്കാന് അന്വേഷണ ഉദ്യോഗസ്ഥന് ഇതു വരെ കഴിഞ്ഞിട്ടില്ല. ബാര്‍ കോഴക്കേസില്‍ രണ്ടു തവണ അന്വേഷണം നടത്തിയിട്ടും ശ്രദ്ധിക്കാതെപോയ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും വിജിലന്‍സ് അന്വേഷണം നടത്തുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിനു വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്തു വസ്തുതകളും തെളിവുമാണ് മൂന്നാം തവണയും അന്വേഷണത്തിന് വഴിയൊരുക്കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കണം.
മൂന്നാഴ്ചയ്ക്കുള്ളില്‍ തൃപ്തികരമായ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണമെന്നും സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നേരത്തെ വിജിലന്‍സ് നല്കിയ വിശദീകരണത്തില്‍ സാജു ഡൊമിനിക്, ജോര്‍ജ് കുര്യന് എന്നിവര്‍ തെളിവു നല്കാന് തയ്യാറാണെന്ന് അറിയിച്ചതിനാലാണ് ബാര്‍ കോഴക്കേസില്‍ വീണ്ടും അന്വേഷണം നടത്തുന്നതെന്ന് വിജിലന്‍സ് വിശദീകരിച്ചിരുന്നു. ഇതു തൃപ്തികരമല്ലെന്നാണ് സിംഗിള്‍ബെഞ്ചിന്റെ വിലയിരുത്തല്‍. ഹര്‍ജി മൂന്നാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: