മേല്‍ശാന്തിമാരെ ചോദ്യം ചെയ്യും
അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് കണ്ടെത്തിയ പതക്കവും മാലയും അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കി. അമ്പലപ്പുവ സിഐ ബിജു വി. നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് നടപടികള്‍ പൂര്‍ത്തിയാക്കി കോടതിക്ക് കൈമാറിയത്.
വിഗ്രഹത്തില്‍ തിരുവാഭരണത്തോടൊപ്പം ചാര്‍ത്തുന്ന കാണാതായ മാലയും ഇതോടൊപ്പമുള്ള പതക്കവും ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ ഗുരുവായൂരപ്ന് നടയിലെയും ഗണപതി നടയിലെയും കാണിക്കവഞ്ചികളില്‍ നിന്ന് ലഭിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രത്നങ്ങള്‍ പതിച്ച പതക്കവും ഇതോടൊപ്പമുള്ള 98 ഗ്രാം വരുന്ന സ്വര്‍ണ്ണമാലയും ഏപ്രില്‍ 17നാണ് നഷ്ടപ്പെട്ടതായി അറിയുന്നത്. തുടര്‍ന്ന് 19ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഭണ്ഡാരത്തില് നിന്ന് ഇവ കണ്ടെടുത്തത്.
പത്രക്കടലാസില്‍ പൊതിഞ്ഞ നിലയില്‍കണ്ടെത്തിയ പതക്കം ഉരുക്കിയ നിലയിലും മാല ചെറുകഷണങ്ങളാക്കി പൊട്ടിച്ച നിലയിലുമായിരുന്നു. പതക്കം ഉരുക്കിയതിനു പിന്നില്‍ ഇതിലെ വിരലടയാളം നശിപ്പിക്കുക എന്ന ലക്ഷ്യമാകാമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.
നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് അന്വേഷണ പുരോഗതിക്കാവശ്യമായ തെളിവുകള്‍ ലഭിച്ചില്ലെന്നും എന്നാല്‍ കുറ്റവാളികളെ കണ്ടെത്താനാവശ്യമായ അന്വേഷണം ശക്തമായി തുടരുകയാണെന്നും അമ്പലപ്പുഴ സിഐ പറഞ്ഞു. അന്വേഷണ ചുമതലുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ മേല്ശാന്തിമാരടക്കമുള്ളവരെയും ക്ഷേത്രം ജീവനക്കാരെയും വിശദമായി ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: