തൃശൂര്‍: സ്വര്‍ണ്ണക്കവര്‍ച്ച ആസൂത്രണം ചെയ്ത് തൃശൂരിലെത്തിയ ഉത്തരേന്ത്യന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാന് സ്വദേശികളായ നരേഷ് കുമാര്‍ (24), കൃഷ്ണപാല്‍ എന്ന് വിളിക്കുന്ന അരവിന്ദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളികളും രാജസ്ഥാന് സ്വദേശികളുമായ അമര്‍സിങ്ങ്, മോന്റു എന്നിവരെ പിടികൂടാനുണ്ടെന്ന് തൃശൂര്‍ ഈസ്റ്റ് പോലിസ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ നിന്നും കവര്‍ച്ച ചെയ്ത പണവും മോഷ്ടിച്ച കാറും സഹിതം നരേഷ്കുമാറും കൃഷ്ണപാലും തിങ്കളാഴ്ചയാണ് പോലീസിന്റെ പിടിയിലായത്.
ചോദ്യം ചെയ്യലില്‍ നിന്ന് കവര്‍ച്ചാ ആസൂത്രണം തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂട്ടുപ്രതികള്‍ക്കായി തമിഴ്നാട്ടില്‍ പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
പിടിയിലായ നരേഷ് കുമാര്‍ ഏഴ് കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. രാജസ്ഥാനിലെ കാളിന്ദിനി പോലിസ് സ്റ്റേഷനില്‍ നരേഷ് കുമാറിനെതിരെ ക്ഷേത്രക്കവര്‍ച്ചാ കേസുകളാണ് കൂടുതലും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷമായി ജയിലിലായിരുന്ന ഇയാള്‍ ഏപ്രില്‍ അവസാന വാരമാണ് മോചിതനായത്.
അറസ്റ്റിലായ കൃഷ്ണപാലിന്റെ സൂഹൃത്തായ അമര്‍സിങ്ങിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ സ്വര്‍ണക്കവര്‍ച്ച നടത്താന്‍ തൃശൂരിലെത്തിയത്. അമര്‍സിങ്ങ് ഏതാനും വര്‍ഷം മുമ്പ് തൃശൂരിലെ പ്രമുഖ സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാലയില്‍ ജോലിക്ക് നിന്നിട്ടുണ്ട്. ഈ പരിചയം വെച്ചാണ് പ്രതികള്‍ തൃശൂരില്‍ സ്വര്‍ണക്കവര്‍ച്ചയ്ക്കായി എത്തിയതെന്ന് ഈസ്റ്റ് എസ്.ഐ ശശികുമാര്‍ പറഞ്ഞു.
അറസ്റ്റിലായ മോഷണ സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് രണ്ട് ഇരുമ്പ് പൈപ്പുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും, 45,000 രൂപയും പോലിസ് കണ്ടെടുത്തിട്ടുണ്ട്.
21 ന് പട്ടാമ്പിയില്‍ എത്തിയ മോഷണ സംഘം രാത്രി ലോഡ്ജില്‍ താമസിച്ചശേഷം 22 ന് രാവിലെ തൃശൂരിലെത്തി. നഗരത്തിലെ ചെട്ടിയങ്ങാടിയിലെ ഒരു കടയില്‍ നിന്ന് ചെരുപ്പ് വാങ്ങിച്ച ശേഷം അവിടെ നിന്ന് പെന്‍ഡ്രൈവ് മോഷ്ടിച്ച് കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കവര്‍ച്ചാ സംഘം സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചു. പോസ്റ്റോഫീസ് റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലിസുകാരന് ഓട്ടോയില്‍ ഇവരുടെ കാര്‍ പിന്തുടരുകയും ചൊവ്വാഴ്ച രാത്രിയോടെ പൂത്തോളില്‍ നിന്ന് പ്രതികളെ പിടികൂടുകയുമായിരുന്നു.
അസിസ്റ്റന്റ് കമ്മീഷ്ണര്‍ പി വാഹിദ്, സി.ഐ ബെന്നി, എസ്.ഐ ശശികുമാര്‍, ഷാഡോ പോലിസ് സംഘം എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: