പുതുക്കാട്: ദേശീയപാതയില്‍ കുറുമാലി ക്ഷേത്രത്തിന് സമീപം ജീപ്പ് മറിഞ്ഞു. മണ്ണാര്‍ക്കാട് നിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേയ്ക്ക് പോയിരുന്ന ട്രാക്സ് ജീപ്പാണ് കുറുമാലി ക്ഷേത്രത്തിനു സമീപം അപകടത്തില്‍ പെട്ടത്. ബുധനാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മഴയത്ത് മുന്പില് പോയിരുന്ന കാര്‍ ബ്രേയ്ക്ക് ചെയ്തതിനെ തുടര്‍ന്ന് കാറില്‍ ഇടിക്കാതിരിക്കാന്‍ ജീപ്പ് ബ്രേക്ക് ചെയ്യുകയായിരുന്നു. എന്നാല്‍ ബ്രേക്ക് ചെയ്തപ്പോള്‍ ജീപ്പ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം ഒമ്പത് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല.
ദേശീയപാതയിലെ പ്രതലം മിനുസപ്പെടുത്തല്‍ ജോലികള്‍ക്കുശേഷം രണ്ടാഴ്ചക്കിടെ ഒരേസ്ഥലത്ത് തെന്നി മറിഞ്ഞത് രണ്ട് വാഹനങ്ങള്‍. ഈമാസം 13ന് തമിഴ്നാടില്‍ നിന്നും പച്ചക്കറി കയറ്റി വന്ന ലോറി മഴയത്ത് തെന്നി തലകീഴായി മറിഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് അഞ്ച് മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ മാസം പരീക്ഷണ ടാറിംഗ് നടത്തിയിരുന്ന പാലിയേക്കരയില്‍ പത്ത് മിനിറ്റിനുള്ളില്‍ മൂന്ന് അപകടങ്ങള്‍ ഉണ്ടായത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: