കൊച്ചി: ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ക്കാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ മതം മാറ്റിയ വിദ്യാര്‍ത്ഥിനിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്. സേലത്ത് ഹോമിയോ വിദ്യാര്‍ത്ഥിനിയായിരിക്കെ വൈക്കം സ്വദേശി അഖിലയെ മഞ്ചേരിയിലെ സത്യ സരണിയില്‍ കൊണ്ടുപോയി മതംമാറ്റി. ഇതിനെതിരേയും മകളെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛന് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി. അഖിലയുടെ വിവാഹം കോടതി അസാധുവാക്കുകയും ചെയ്തു.
കുട്ടി വിവാഹിതയായെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് വിലയില്ലാത്തതെന്ന് കോടതി തള്ളി. സത്യസരണിയെക്കുറിച്ചും മതം മാറ്റ സംഭവത്തെക്കുറിച്ചും നടക്കുന്ന അന്വേഷണങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി കൂടുതല്‍ അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതംമാറ്റത്തെ തുടര്‍ന്നുള്ള ഈ കേസും സമാന വിഷയത്തില്‍ പാലക്കാട് ചെറുപ്പുളശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. ഹര്‍ജിക്കാരനും കുടുംബത്തിനും പോലീസ് സംരക്ഷണം അനുവദിക്കാനും കോടതി ഉത്തരവ് നല്കി.
2016 ലായിരുന്നു തുടക്കം. സേലത്ത് ബിഎച്ച്എംഎസിന് പഠിക്കുകയായിരുന്നു അഖില. പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ നേതാവ് കോട്ടയ്ക്കല്‍ പുത്തൂര്‍ സ്രാമ്പിക്കല്‍ വീട്ടില്‍ സൈനബയുടെ നേതൃത്വത്തിലായിരുന്നു മതംമാറ്റം. സത്യസരണിയില്‍ വച്ചാണ് മതംമാറ്റിയത്. ഇസ്ലാംമതം സ്വീകരിച്ചശേഷം അഖില പഠിക്കാന്‍ പോയിട്ടില്ല. സൈനബയുടെ വീട്ടില്‍ തന്നെയായിരുന്നു.
യുവതി പിന്നീട് മാതാപിതാക്കളെ ഫോണില്‍ വിളിച്ച് മതം മാറാന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഈ ഫോണ്‍ സംഭാഷണത്തിനിടെ സിറിയയിലേക്ക് പോകാന്‍ തനിക്കു പദ്ധതിയുണ്ടെന്ന് യുവതി പറഞ്ഞുവെന്നും ഭീകര സംഘടനയില്‍ ചേരാന്‍ പോകുമെന്ന് ആശങ്കയുണ്ടെന്നുമായിരുന്നു പിതാവ് ഹര്‍ജിയില്‍ പറഞ്ഞത്.
ഫെബ്രുവരി 19 ന് കേസ് പരിഗണനയ്ക്കെടുത്ത കോടതി 21 ന് അഖിലയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്ന് അഖില എത്തിയത് ഷഫീന് ജഹാന് എന്ന യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. ശരിയത്ത് നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിമിന്റെ കാര്‍മികത്വത്തില്‍ സൈനബയുടെ വീട്ടില്‍വച്ചാണ് വിവാഹം നടന്നതെന്നാണ് പറഞ്ഞത്. സംശയം തോന്നിയ കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
കോട്ടക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം എന്ന സംഘടന നല്കിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20 ന് ഓത്തുങ്ങല്‍ പഞ്ചായത്തില്‍ അപേക്ഷയും നല്കി. സംശയം തോന്നിയ കോടതി ഓത്തുങ്ങല്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഈ അപേക്ഷയില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍പ് ഷഫീനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വിവാഹം നടന്ന സാഹചര്യം അന്വേഷിക്കാനും കോടതി മലപ്പുറം പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്കി. അന്വേഷണ റിപ്പോര്‍ട്ടു പ്രകാരമാണ് കൃത്രിമ രേഖയെന്നു കണ്ടെത്തി വിവാഹം കോടതി ഇന്നലെ തള്ളിയത്. അഡ്വ. സി. രാജേന്ദ്രനാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: