കൊച്ചി: 1928 മെയ് 26. കൊച്ചി തുറമുഖത്ത് ആദ്യമായി കപ്പലടുത്ത ദിവസം. ബ്രിട്ടീഷ് നിര്‍മ്മിത കപ്പലായ എസ്എസ് പദ്മയാണ് കൊച്ചി തുറമുഖത്തെത്തിയ ആദ്യകപ്പല്‍. യുദ്ധക്കപ്പലായിരുന്നു ഇത്. ആദ്യം ബ്രിട്ടന്റെ കൈയിലായിരുന്നെങ്കിലും പിന്നീട് ഇന്ത്യ കപ്പല്‍ സ്വന്തമാക്കുകയായിരുന്നു. ഇന്ന് പദ്മയില്ലെങ്കിലും കൊച്ചിയുടെ ഓര്‍മ്മകളില്‍ അത് എന്നുമുണ്ട്. ആദ്യം നങ്കൂരമിട്ട ആ കപ്പലിന്റെ ഓര്‍മ്മയ്ക്കായി എല്ലാവര്‍ഷവും മെയ് 26ന് കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ആളുകള്‍ക്ക് കപ്പല്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നുണ്ട്.
കൊച്ചി തുറമുഖത്തിന്റെ പിറവിയെക്കുറിച്ച് പറയും മുമ്പ് മുസിരിസ് തുറമുഖത്തെക്കുറിച്ച് അറിയണം. ഒരു കാലത്ത് ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നായിരുന്നു മുസിരിസ്. 1341 ല്‍ പെരിയാറില്‍ വെള്ളപ്പൊക്കമുണ്ടായതോടെ അഴിമുഖത്ത് മണല്‍ നിറഞ്ഞ് മുസിരിസ് തുറമുഖം ഇല്ലാതായി. എന്നാല്‍, ഇതേ വെള്ളപ്പൊക്കത്തില്‍ സ്വാഭാവിക തുറമുഖം രൂപം കൊണ്ടു. അതാണ് കൊച്ചി.
ബ്രിട്ടീഷ് ഭരണകാലത്താണ് കൊച്ചി തുറമുഖത്തിന് വികസനമുണ്ടായത്. 1920ല്‍ തുറമുഖ എന്‍ജിനീയറായിരുന്ന റോബര്‍ട്ട് ബ്രിസ്റ്റോയാണ് മണ്ണുനീക്കി തുറമുഖം വികസിപ്പിച്ചത്. ഈ മണ്ണുകൊണ്ടുണ്ടായതാണ് വില്ലിങ്ടണ്‍ ഐലന്റ്. ഇതിനുശേഷമാണ് എസ്എസ് പദ്മ കൊച്ചിയില്‍ അടുത്തത്. 1917ല്‍ ബ്രിട്ടന് നിര്‍മ്മിച്ച കപ്പല്‍ 1928 മുതല്‍ ന്യൂബോംബെ സ്റ്റീം ഷിപ്സ് ലിമിറ്റഡിന്റെ സ്വന്തമായി. 1931ല്‍ ബോംബെ (മുംബൈ)ആസ്ഥാനമായ ഈസ്റ്റേണ്‍ എസ്എന്‍ കമ്പനി ലിമിറ്റഡ് കപ്പല്‍ സ്വന്തമാക്കി. പിന്നീട് ഇത് അറിയപ്പെട്ടത് ഹാഷ്മീ എസ്എസ് എന്ന പേരിലായിരുന്നു.
കൊച്ചി തുറമുഖത്ത് ആദ്യമെത്തിയ കപ്പല്‍ എസ്എസ് പദ്മ ആയിരുന്നെങ്കിലും ആദ്യത്തെ കണ്ടെയ്നര്‍ കപ്പല്‍ പ്രസിഡന്റ് ടെയ്ലറായിരുന്നു. 1931 മുതല്‍ യാത്രക്കപ്പലും വന്നു തുടങ്ങി. പിന്നീട് തുറമുഖത്തിന്റെ വളര്‍ച്ചയായിരുന്നു. ഇന്ന് ചരക്ക് നീക്കത്തിനും യാത്രക്കാരെ കയറ്റാനുമായി കൊച്ചി തുറമുഖത്ത് ഒട്ടേറെ കപ്പലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: