കൊച്ചി: കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതിയായതോടെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ ഘടനയില്‍ മാറ്റംവരും. പദ്ധതിയില്‍ കേന്ദ്രപങ്കാളിത്തം ഉള്ളതുകൊണ്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ അഞ്ച്വീതം പ്രതിനിധികള്‍ ഡയറക്ടര്ബോര്ഡിലുണ്ടാകും. കേന്ദ്ര നഗരവികസന സെക്രട്ടറിയായിരിക്കും കെഎംആര്‍എല്‍ ചെയര്മാന്. ചെന്നൈ, ബാഗ്ലൂര്, മെട്രോ റെയില്‍ കമ്പനികളുടെ ചെയര്മാന്സ്ഥാനവും നഗരവികസന സെക്രട്ടറിക്ക് തന്നെയാണ്. കേന്ദ്രമന്ത്രാലയങ്ങളെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറിമാരായിരിക്കും ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടാവുക. സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിയായിരിക്കും കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍.
ഏത് സാങ്കേതികവിദ്യയായിരിക്കണം കൊച്ചി മെട്രോക്ക് എന്നത് ഈ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിക്കും. പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍വന്നശേഷം ഇ. ശ്രീധരന്റെ സേവനം ലഭ്യമാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഡിഎംആര്‍സി മുന്‍ ചെയര്‍മാന്‍കൂടിയായ ഇ. ശ്രീധരന്റെ സേവനം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതുപോലെ പദ്ധതിക്കാവശ്യമായ 33ഹെക്ടര്‍ സ്ഥലം ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും. സ്ഥലമെടുപ്പ് യൂണിറ്റുകള്‍ രൂപീകരിച്ചുകഴിഞ്ഞു. തൃക്കാക്കരയില്‍ എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ സര്‍ക്കാര്‍ 33ഏക്കര്‍ സ്ഥലം കൈമാറിയിട്ടുണ്ട്. 25 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി മെട്രോ റെയില്‍പദ്ധതിക്ക് 22 സ്റ്റേഷനുകളുണ്ടാകും.
സ്റ്റേഷനുകളോടുബന്ധിച്ച് പാര്‍ക്കിംഗിനും സ്ഥലം ഏറ്റെടുക്കേണ്ടിവരും. പാര്‍ക്കിംഗിന് എത്ര ഏക്കര്‍ സ്ഥലം വേണ്ടിവരുമെന്ന് സംബന്ധിച്ച് കൊച്ചി സര്‍വകലാശാല നടത്തുന്ന പഠനം ഉടന്‍ പൂര്‍ത്തിയാകും. സാധ്യമായ സ്ഥലങ്ങളില്‍ 30 മീറ്റര്‍ വീതിയില്‍ സ്ഥലമെടുക്കാനാണ് തീരുമാനം. നോര്‍ത്ത് മേല്‍പ്പാല നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഡിഎംആര്‍സി യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: