ന്യൂദല്‍ഹി: ഇന്ത്യയുടെ കനത്ത തിരിച്ചടിയില്‍ അമ്പരന്ന പാക്കിസ്ഥാന് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനമുണ്ടാക്കുന്നു. ഹിമാലയത്തിലെ സിയാച്ചിന്‍ മഞ്ഞുമലയ്ക്ക് സമീപം യുദ്ധവിമാനങ്ങള്‍ പറത്തി പ്രശ്നമുണ്ടാക്കാനാണ് ശ്രമം. എന്നാല്‍, പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് വ്യോമസേന അറിയിച്ചു. ഇന്ത്യന്‍ അതിര്‍ത്തി മറികടന്നാല്‍ പാക് യുദ്ധവിമാനങ്ങളെ തടയാനുള്ള നിര്‍ദ്ദേശം വ്യോമസേനയും കരസേനയും അതിര്‍ത്തിയിലെ യൂണിറ്റുകള്‍ക്ക് നല്കി.
ഇന്നലെ രാവിലെയാണ് പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിക്കടുത്ത് പറത്തിയതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ജില്‍ജിത്-ബാള്‍ട്ടിസ്ഥാനിലെ സ്കര്‍ദുവിലെ താവളത്തില്‍ നിന്നാണ് വിമാനങ്ങള്‍ ഉയര്‍ന്നത്. പാക് കരസേനാ മേധാവി പിഒകെയിലെ സൈനിക ക്യാമ്പുകളിലെത്തി മടങ്ങിയ ദിവസമാണ് ഭീകരരും പാക് സൈന്യവും അതിര്‍ത്തി മറികടന്ന് ഇന്ത്യന്‍ പോസ്റ്റുകളിലെത്തി രണ്ടു സൈനികരുടെ തലയറുത്തത്. പാക് സൈനിക മേധാവിമാര്‍ മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
അതിര്‍ത്തിക്കടുത്തുള്ള പാക് വ്യോമസേനയുടെ എല്ലാ താവളങ്ങളും പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാക്കിക്കഴിഞ്ഞു. മിറാഷ് ജെറ്റുകള്‍ ഇടതടവില്ലാതെ ഇവിടങ്ങളില്‍ നിന്ന് പറത്തുന്നുമുണ്ട്. പാക് വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ സൊഹെയ്ല് അമന് മുന്നണിത്താവളങ്ങള്‍ എല്ലാം പരിശോധിച്ചുവരികയാണ്. ഇന്നലെ സ്ക്കര്ദുവിലുള്ള താവളം പരിശോധിച്ച അമന് മിറാഷ് യുദ്ധവിമാനം പറത്തി നോക്കി. സേനാ പൈലറ്റുമാര്‍, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുമായും ആശയ വിനിമയം നടത്തി.
ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണ് സിയാച്ചിന്‍. ഹിമാലയത്തിലെ കാറക്കോറം മലനിരകളിലാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 19,000 അടി ഉയരത്തിലാണ് . മൈനസ് അമ്പത് ഡിഗ്രി വരെ കുറഞ്ഞ താപനിലയുള്ള ഇവിടെ കനത്ത മഞ്ഞുവീഴ്ചയും മഞ്ഞിടിച്ചിലും മൂലം നിരന്തര അപകട മേഖലയാണ്.
അതിനിടെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നു എന്ന പേരില്‍ വ്യാജ വീഡിയോകള്‍ പാക് സൈന്യം പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, വീഡിയോയിലുള്ളത് ഇന്ത്യന്‍ പോസ്റ്റുകളല്ലെന്നും അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
ഇന്ത്യന്‍ സൈനികരുടെ തലയറുക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തതിന് ഇന്ത്യ കഴിഞ്ഞ ദിവസം പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരുന്നു. അതിര്ത്തക്കപ്പുറത്തെ പാക് താവളങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. അതിനു തൊട്ടുപിന്നാലെയാണ് പാക് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: