കൊച്ചി: ലാവ്ലിന് കേസ് സംബന്ധിച്ച്, പ്രതിസ്ഥാനത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ഇതിനെതിരേ ബിജെപി അംഗം ഒ. രാജഗോപാല്‍ നടപടികള്‍ക്ക് ഇന്ന് സ്പീക്കറെ സമീപിക്കും.
മെയ് 17ന് നിയമസഭയില്‍ രേഖാമൂലം നല്കിയ 4166-ാം നമ്പര്‍ ഉത്തരത്തിലാണ് ലാവ്ലിന് കേസില്‍ തെറ്റായ വിവരം മുഖ്യമന്ത്രി നല്‍കിയത്. ”ലാവ്ലിന് കേസ് സുപ്രീംകോടതിയില്‍ വാദിക്കുന്നതിന് ഹരീഷ് സാല്‍വേയുടെ ഫീസ് ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപയാണ് നാളിതുവരെ ചെലവഴിച്ചതെന്ന് വ്യക്തമാക്കാമോ?” എന്നായിരുന്നു ഒ. രാജഗോപാല്‍ രേഖാമൂലം ഉന്നയിച്ച ചോദ്യം. മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ഉത്തരം: ”ലാവ്ലിന് കേസ് സുപ്രീംകോടതിയില്‍ വാദിച്ചിട്ടില്ല,” എന്നാണ്.
എന്നാല്‍, ലാവ്ലിന് കേസില്‍ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വാദിച്ചിട്ടുണ്ട്, ഹരീഷ് സാല്‍വേ ഹാജരായിട്ടുണ്ട്, വന്‍ തുക ഫീസിനത്തില്‍ നല്‍കിയിട്ടുമുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി അസത്യമാണെന്നു വന്നിരിക്കുകയാണ്. ഇതിനെതിരേ സഭാ ചട്ടങ്ങള്‍ പ്രകാരം വ്യാഴാഴ്ച നടപടിയെടുക്കുമെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിന് സ്പീക്കറെ സമീപിക്കുമെന്നും ഒ. രാജഗോപാല്‍ ജന്മഭൂമിയോടു പറഞ്ഞു.
സുപ്രീംകോടതിയില്‍ ഹരീഷ് സാല്‍വെ, എഫ്.എസ്. നരിമാന് എന്നിവര്‍ ഹാജരായി. 2009 ആഗസ്ത് 30നാണ് ഹാജരായത്. 31ലെ പത്രങ്ങളില്‍ ഇതു സംബന്ധിച്ച് വാര്‍ത്തയും വന്നു. വി.എസ്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്താണ് കേസ് കോടതിയില്‍ വന്നത്. അന്നത്തെ ഗവര്‍ണര്‍ ആര്.എസ്. ഗവായ്, ലാവ്ലിന് കേസില്‍ അന്വേഷണം നടത്താന്‍ സിബിഐക്ക് അനുമതി നല്കി. ഇതിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ജസ്റ്റിസ് ആര്.വി. രവീന്ദ്രന്, ജസ്റ്റിസ് ബി.എസ്. സുദര്ശന് റെഡ്ഡി എന്നിവരുടെ ബെഞ്ചിലാണ് കേസ് വന്നത്. ഹര്‍ജിയില്‍ പിണറായി വിജയനു വേണ്ടി ഹാജരായത് എഫ്.എസ്. നരിമാനാണ്. സംസ്ഥാനത്തിനു വേണ്ടി ഹരീഷ് സാല്‍വെയും. ഹരീഷ് സാല്‍വെ, അന്ന് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച്, ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന് വാദിക്കുകയും ചെയ്തു.
2011 സെപ്തംബര്‍ 30ന് തിരുവനന്തപുരം പ്രസ് ക്ലബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സുപ്രീംകോടതിയിലെ കേസ് കാര്യങ്ങള്‍ പിണറായി വിജയന് വിശദമാക്കിയതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഹരീഷ് സാല്‍വെ, നരിമാന് തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചിട്ടും കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടാത്തതില്‍ പിണറായി അന്ന് പരിതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം മറച്ചുവെച്ചാണ് പിണറായി വിജയന്, രാജഗോപാലിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയത്. ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച നൂറിലേറെ ചോദ്യങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറയാത്തതിന് സ്പീക്കറുടെ താക്കീത് വാങ്ങിയ വകുപ്പു മന്ത്രി കൂടിയായ മുഖ്യമന്ത്രി, നിയമസഭയെ തെറ്റിദ്ധരിപ്പിച്ചത് മനപ്പൂര്‍വമാണെന്നു വേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: