ന്യൂദല്‍ഹി: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാനിയെ വിവാഹം കഴിക്കേണ്ടി വന്ന ദല്‍ഹി സ്വദേശി ഉസ്മ ഇന്ത്യയില്‍ തിരിച്ചെത്തി. വാഗ അതിര്‍ത്തിവഴിയാണ് ഇവര്‍ നാട്ടിലെത്തിയത്. ഇന്നലെയാണ് ഉസ്മയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ച് പോകാമെന്നാ സുപ്രാധാന വിധി ഇസ്ലാമാബാദ് ഹൈക്കോടതി പുറപ്പെടുവിച്ചത്.
അതിനിടെ, ഉസ്മയുടെ തിരിച്ചു വരവിലുള്ള സന്തോഷം അറിയിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ മകള്‍ക്ക് വീട്ടിലേക്ക് സ്വാഗതം. നീ കടന്നു പോയ കഷ്ടതകള്‍ക്കെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു സുഷമ ടീറ്റ്വറില്‍ കുറിച്ചു.
Uzma – Welcome home India's daughter. I am sorry for all that you have gone through.
— Sushma Swaraj (@SushmaSwaraj) May 25, 2017
ഇന്നലെയാണ് ഇന്ത്യന്‍ യുവതിക്ക് ആശ്വാസമേകി ഇസ്ലാമാബാദ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ വാഗാ അതിര്‍ത്തി കടക്കുന്നത് വരെ ഉസ്മയ്ക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് മൊഹ്സീന് അക്തര്‍ കയാനി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഉസ്മയുടെ വീസാ കാലാവധി മേയ് 30ന് അവസാനിരിക്കെയാണ് ഇസ്ലാമാബാദ് ഹൈക്കോടതിയുടെ സുപ്രധാനവിധി . തഹിര്‍ അലി എന്ന പാകിസ്ഥാനിയാണ് ഉസ്മയെ വിവാഹം കഴിച്ചത്. തന്നെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ചാണ് ഉസ്മ കോടതിയെ സമീപിച്ചത്. തന്നെ നിര്‍ബന്ധിച്ച് നിക്കാമ്മയില്‍ ഒപ്പുവയ്പ്പിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
അലി തന്നെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അവര്‍ കോടതിയെ അറിയിച്ചു. ഇതിനെതിരെ തഹിര്‍ അലി സമര്‍പ്പിച്ച അപേക്ഷ കോടതി മടക്കിയിരുന്നു. ഉസ്മയുമായി സ്വകാര്യമായി സംസാരിക്കാനും അലി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍ തന്റെ ചേംബറില്‍ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താമെന്നായിരുന്നു ജസ്റ്റീസ് കയാനിയുടെ നിര്‍ദേശം. കൂടിക്കാഴ്ച ഉസ്മ നിരസിക്കുകയും ചെയ്തു. തന്നെ സ്വദേശത്തേക്ക് മടക്കികൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ഉസ്മ നേരത്തെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷനെയും സമീപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: