കരുനാഗപ്പള്ളി: സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഡിപ്പോകളില്‍ എത്തുന്ന ഡീസലിന് നിലവാരമില്ല. ഇത്തരം മായം ചേര്‍ന്ന ഡീസല്‍ ഉപയോഗിക്കുന്നതിലൂടെ വാഹനത്തിന്റെ എഞ്ചിന് പെട്ടെന്ന് തകരാറിലാകുകയും മൈലേജ് കുറയുകയും ചെയ്യുന്നതായി ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ പിന്നില്‍ വന്‍അഴിമതിയാണ് ഉന്നതതലത്തില്‍ നടക്കുന്നതെന്നാണ് ആരോപണം.
കരുനാഗപ്പള്ളി ഡിപ്പോയില്‍ കൊണ്ടുവന്ന ഡീസലില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ജീവനക്കാര്‍ തടഞ്ഞിരുന്നു. രാത്രിയില്‍ കൊണ്ടുവന്ന ഡീസല്‍ ഇറക്കുന്നതിനു മുമ്പായി സാമ്പിള്‍ ശേഖരിച്ചപ്പോഴാണ് ടാങ്കറിലെ മൂന്ന് ഉറകളില്‍ നിന്നും മണ്ണും വെള്ളവും ചേര്‍ന്ന നിലയില്‍ ഡീസല്‍ ലഭിച്ചത്. ഇതില്‍ സംശയം തോന്നിയ ജീവനക്കാര്‍, പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയതിനു ശേഷം ഡീസല്‍ ഇറക്കിയാല്‍ മതി എന്ന് ആവശ്യപ്പെടുകയായിരുന്നു. ഡീസല്‍ ലോഡ് വരുമ്പോള്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍, സ്റ്റേഷന് മാസ്റ്റര്‍, സ്റ്റോര്‍ ഇന്‍ ചാര്‍ജ് എന്നിവര്‍ ഡീസലിന്റെ സാന്ദ്രതയും ശുദ്ധിയും പരിശോധിച്ച് ഉറപ്പാക്കണം എന്നാണ് ചട്ടം. എന്നാല്‍ ഇത്തരം പരിശോധനകള്‍ക്കുള്ള സംവിധാനം ഇവിടെ ഇല്ല. ഡിപ്പോ എഞ്ചിനീയറുടെ ആവശ്യപ്രകാരം സ്വകാര്യപമ്പിലെ ജീവനക്കാരന് എത്തിയാണ് പരിശോധന നടത്തിയത്. ഡീസല്‍ രണ്ടാംതരമാണെന്നും ഇതിന് പിന്നില്‍ വന്‍ അഴിമതി നടക്കുന്നുണ്ടെന്നും ജീവനക്കാര്‍ ആരോപിച്ചു.
കുറച്ചുനാളുകളായി ഇവിടെ സര്‍വീസ് നടത്തുന്ന ബസുകളുടെ എഞ്ചിനിലെ പമ്പ് റിപ്പയറാകുന്നതില് ജീവനക്കാര്‍ക്ക് സംശയം തോന്നിയിരുന്നു. ഡീസലില്‍ മായം കലരുന്നതുമൂലമാകും ഇതെന്നായിരുന്നു സംശയം. എന്നാല്‍ ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് എഞ്ചിന് കേടാകുന്നത് എന്നാണ് കെഎസ്ആര് ടിസി അധികൃതര്‍ പറയുന്നത്. ഇതിന്റെ പേരില്‍ ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും ജീവനക്കാര്‍ പരാതി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: