ചെന്നൈ: ജയലളിത സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലില്‍ പ്രതിഷേധിച്ച് തമിഴ്നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തില്‍ ജയില്‍ നിറയ്ക്കല്‍ സമരം നടന്നു. പാര്‍ട്ടി അധ്യക്ഷന്‍ കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിനും കനിമൊഴിയും അറസ്റ്റ് വരിച്ചു. മുന്‍ കേന്ദ്ര മന്ത്രിമാരായ ദയാനിധി മാരന്, ടി.ആര് ബാലു തുടങ്ങിയവരും അറസ്റ്റ് വരിച്ചവരില്‍ ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50,000 പേര് ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തു. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയ ആദ്യദിനം മുതല്‍ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് കനിമൊഴി കുറ്റപ്പെടുത്തി. ഡി.എം.കെ നേതാക്കളെ യാതൊരു തെളിവുമില്ലാതെ കള്ളക്കേസില്‍ കുടുക്കി ജയലളിത സര്‍ക്കാര്‍ അറസ്റ്റു ചെയ്യുകയാണെന്നും അവര്‍ ആരോപിച്ചു.
സ്വന്തം മണ്ഡലമായ കോളത്തൂരിലെ പ്രതിഷേധത്തില്‍ പങ്കെടുത്താണ് സ്റ്റാലിന് അറസ്റ്റ് വരിച്ചത്. ചെന്നൈ നഗരത്തിലെ 16 ഇടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് 200 ഓളം വേദികളിലാണ് ഡിഎംകെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാനായി 600 ഓളം കല്യാണമണ്ഡപങ്ങള്‍ പോലീസ് ബുക്ക് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളില്‍ അറസ്റ്റിലായവരെ ഈ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.
ഡിഎംകെയുടെ 15 എം.പിമാരും 23 എം.എല്‍.എമാരും പ്രതിഷേധത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. പ്രതിഷേധത്തില്‍ സംസ്ഥാനത്തൊട്ടാകെ 50,000 പേര് പങ്കെടുത്തതായി സ്റ്റാലിന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: