കൊച്ചി: കോര്‍പ്പറേഷന്റെ സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടും പ്രവര്‍ത്തിച്ച ഒബ്റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് നടപടി. അഗ്നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാനും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോര്പ്പറേഷന് മാള്‍ അധികൃതര്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ സ്റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഇതേക്കുറിച്ച് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി.
ഇതോടെ കോര്പ്പറേഷന് അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു. മാള്‍ അടപ്പിച്ചതടക്കം ഇതുവരെ സ്വീകരിച്ച മുഴുവന്‍ നടപടികളും കോര്പ്പറേഷന് സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി വിശദീകരിക്കുകയും ചെയ്തു.
മാളില്‍ സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ അതുടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി മാള്‍ അധികൃതരോട് ആവശ്യപ്പെട്ടു.
കോര്പ്പറേഷന് അധികൃതരും അഗ്നിശമനസേനയും ചേര്‍ന്ന് മാളുകളില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി ഇടപെടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച്ച തന്നെ മാളില്‍ കോര്പ്പറേഷന് അധികൃതരും അഗ്നിശമനസേനയും പരിശോധന നടത്തും. രണ്ടാഴ്ച മുന്‍പാണ് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ തീപിടുത്തമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: