കോട്ടയം: കാന്‍സര്‍ രോഗ ചികിത്സാരംഗത്ത് ഏറെ സഹായകരമായിരുന്ന സുകൃതം പദ്ധതി നിലച്ചു. ഇതോടെ സംസ്ഥാനത്തെ നൂറുകണക്കിന് രോഗികള്‍ ദുരിതത്തലായി. 2015 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വന്ന പദ്ധതിയാണ് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കാവശ്യമായ പണം കാരുണ്യ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേറ്റ് ലിമിറ്റഡ് വഴിയാണ് വിതരണം നടത്തിവന്നിരുന്നത്. രോഗികള്‍ക്ക് കീമോതെറാപ്പി ചെയ്യുന്നതിനാണ് ഈ പദ്ധതിയിലൂടെ പണം നല്കിവന്നത്. ഒരു രോഗിക്ക് ഏറ്റവും കുറഞ്ഞത് 12 മുതല്‍ 15 വരെ കീമോ ചെയ്യേണ്ടിവരും. ഓരോ പ്രാവശ്യവും കീമോ ചെയ്യുന്നതിനായി 50,550 രൂപയാണ് ചിലവ്. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലക്ഷം രൂപവരെ ഓരോ ബിപിഎല്‍ കുടുംബത്തിലെ രോഗികള്‍ക്കും പദ്ധതിയിലൂടെ നല്‍കിവരുന്ന സഹായമാണ് ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജില്‍ മാത്രം 300നടുത്ത് രോഗികള്‍ക്കാണ് ഈ സഹായം ലഭിച്ചിരുന്നത്. എല്ലാവരുടെയും ദുരിതം അകറ്റുമെന്ന വാഗ്ദാനത്തില്‍ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ ഒരു വര്‍ഷമെത്തും മുമ്പേ പാവപ്പെട്ടവന്റെ ചികിത്സാസഹായം ഇല്ലാതാക്കി പരിഷ്കാരം നടപ്പാക്കി. ഇതോടെ കഴിഞ്ഞ മൂന്നുമാസമായി ഫണ്ടിന്റെ പേരില്‍ സുകൃതം മുടങ്ങിയപ്പോള്‍ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ചെറുതല്ല.
മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നിന്ന് കുറഞ്ഞത് പത്തു തവണയെങ്കിലും ബന്ധപ്പെട്ടവരുമായി കത്തിടപാടുകള്‍ നടത്തിയിട്ടുണ്ടെന്നറിയുന്നു. എന്നാല്‍ ആരോഗ്യവകുപ്പില്‍ നിന്ന് വ്യക്തമായ മറുപടിയോ, പണം അനുവദിക്കുന്നതിനുള്ള നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: