ഇന്നത്തെ കുട്ടികളാണ് നാളെ രാജ്യത്തിന്റെ ഗതി നിര്‍ണയിക്കുന്നത്. ആ കുട്ടികളെ ശ്രദ്ധയോടെ വാര്‍ത്തെടുക്കേണ്ട ഉത്തരവാദിത്തം അവര്‍ വളര്‍ന്നുവരുന്ന കുടുംബത്തിന് മാത്രമുള്ളതല്ല. അവര്‍ ഇടപഴകുന്ന സമൂഹത്തിനും കൂട്ടുത്തരവാദിത്തമുണ്ട്. ആ ഉത്തരവാദിത്തം പഴയ തലമുറ കൃത്യമായി നിര്‍വഹിച്ചുപോന്നിരുന്നു.
അയല്പകത്തെ കുട്ടിയെ സ്വന്തം കുട്ടിയെപ്പോലെ സ്നേഹിച്ചിരുന്ന, വഴിയരികില്‍ ഒറ്റപ്പെട്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി വീട്ടിലെത്തിച്ചിരുന്ന ആ നന്മ ഇന്ന് കൈമോശം വന്നിരിക്കുന്നു. ജീവിതഗതിയില്‍ വന്ന മാറ്റമാണ് പ്രധാന കാരണം. നാടോടുമ്പോള്‍ അതിനൊപ്പം ഓടാന്‍ നെട്ടോട്ടമോടുന്ന മാതാപിതാക്കള്‍. അവര്‍ക്കിടയില്‍ വീര്‍പ്പുമുട്ടുന്ന നാളത്തെ ഭാവിവാഗ്ദാനങ്ങള്‍. അച്ഛനും അമ്മയും ജോലിക്കാരാകുമ്പോള്‍ കുഞ്ഞുങ്ങളെ ഏല്‍പ്പിക്കാനുള്ള സുരക്ഷിത ഇടമായി അവര്‍ പ്ലേ സ്കൂളുകളെ കണ്ടു. അവിടെ അവര്‍ സുരക്ഷിതരായിരിക്കുമെന്ന് ആശ്വസിച്ചു. കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു കൊച്ചിയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവം.
പാലാരിവട്ടത്ത് സ്ഥിതി ചെയ്യുന്ന ‘കളിവീട്’ എന്ന ഡേ കെയറിന്റെ നടത്തിപ്പുകാരി ഒന്നരവയസ്സുകാരനോട് കാട്ടിയ ക്രൂരത ആരെയും വേദനിപ്പിക്കുന്നതാണ്. ഇതിനും നാളുകള്‍ക്ക് മുമ്പാണ് എറണാകുളത്തിനടുത്തെ ഏലൂരില്‍ ഡേ കെയറില്‍ ഏല്‍പ്പിച്ച കുട്ടി മുങ്ങി മരിച്ചത്. അതെങ്ങനെ സംഭവിച്ചു എന്നതിന് ഇന്നും വ്യക്തമായ ഉത്തരമില്ല. അതുപോലെ സമൂഹം അറിയാത്ത എത്രയെത്ര സംഭവങ്ങള്‍.
കുഞ്ഞുങ്ങള്‍ കൂട്ടുകൂടി കളിച്ചുരസിച്ച് വളരുന്നതിനും അവരില്‍ സാമൂഹിക ബോധം വളര്‍ത്തുന്നതിനുമുള്ള സാഹചര്യമാവണം പ്ലേ സ്കൂളുകളിലും അങ്കണവാടികളിലും ഒരുക്കേണ്ടത്. പീഡനമാകുന്ന പഠനരീതിയും അരുത്. നാട്ടില്‍ കൂണുകള്‍ പോലെയാണ് പ്ലേ സ്കൂളുകള്‍ മുളച്ചുപൊന്തുന്നത്. പലതും മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നവ. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടവും ധനസഹായവും ലഭിക്കുന്ന 850 ഡേ കെയര്‍ കേന്ദ്രങ്ങള്‍ മാത്രമാണുള്ളത്.
കേരളത്തില്‍ എത്രത്തോളം സ്വകാര്യ ഡേകെയര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിനും കൃത്യമായ രേഖകളില്ല. ആറുമാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്കു വേണ്ടിയാണ് ഈ സ്ഥാപനങ്ങള്‍. ദിവസത്തിന്റെ പാതിയും ഡേ കെയറില്‍ കഴിയുന്ന കുട്ടികളുടെ മാതാപിതാക്കള്‍, അവര്‍ അവിടെ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാവണം ഡേ കെയറുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ഇതനുസരിച്ച് നയങ്ങള്‍ രൂപീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. പ്ലേ സ്കൂളുകള്‍ തുടങ്ങുന്നതിന് അനുമതി നല്‍കേണ്ടതാവട്ടെ, ജില്ലാ തല നോഡല്‍ ഓഫീസറും. അനുമതിയില്ലാതെ ഡേ കെയറുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് കര്‍ശന വ്യവസ്ഥയുമുണ്ട്. ഇതൊന്നുമില്ലാതെ തോന്നുംപടിയാണ് കേരളത്തില്‍ ഒട്ടുമിക്ക സ്വകാര്യ ഡേ കെയറുകളുടെയും പ്രവര്‍ത്തനം.
കുട്ടികള്‍ക്കായുള്ള പകല്‍ സംരക്ഷണ കേന്ദ്രങ്ങളുടെ തോന്നുംപടിയുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആര്‍ജ്ജവം കാണിക്കേണ്ടത് അധികൃതരാണ്. അതിനാദ്യം നിയമ വ്യവസ്ഥകള്‍ പ്രകാരം നയം രൂപീകരിക്കണം. 20 കൂട്ടികള്‍ക്ക് ഒരു ടീച്ചറും ആയയും എന്നത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനമായും പറയുന്നു. മാനസിക-ശാരീരിക പീഡനങ്ങള്‍ക്കൊന്നും തന്നെ കുട്ടികള്‍ വിധേയരാവരുത്. നോഡല്‍ ഓഫീസറുടെ നിരീക്ഷണത്തിലായിരിക്കണം പ്രവര്‍ത്തനം. ചുറ്റുമതില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
വൃത്തിയുള്ള ടോയ്ലറ്റിനൊപ്പം തന്നെ സോപ്പ്, ടൗവല്‍ ഇവയും ഉണ്ടാകണം. വിശ്രമ മുറികളും കളിസ്ഥലങ്ങളും സിസിടിവിയുടെ നിരീക്ഷണത്തിലാവണം. അഗ്നിബാധയില്‍ നിന്ന് രക്ഷനേടുന്നതിനുള്ള സുരക്ഷാ ക്രമീകരണം, പഠനസഹായികള്‍, പ്രഥമ ശുശ്രൂഷാ സാമഗ്രികള്‍, കുട്ടികള്‍ക്ക് വൈദ്യപരിശോധന ഇതൊക്കെ ഡേ കെയര്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും പാലിക്കേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്. എല്ലാ വര്‍ഷവും ഓഡിറ്റിങ് നടത്തണം എന്നതും വ്യവസ്ഥയാണ്. മാതാപിതാക്കളില്‍ നിന്ന് ഡൊണേഷന്‍ ആവശ്യപ്പെടരുതെന്നും 2017 ല്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു. മൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്ലേ സ്കൂളില്‍ പ്രവേശനമരുത് എന്നാണ് വ്യവസ്ഥ. എന്നാല്‍ കേരളത്തില്‍ ഇതൊന്നും ബാധകമല്ല. കുട്ടികള്‍ക്ക് പരീക്ഷകള്‍ പോലും പാടില്ല.
ചട്ടങ്ങള്‍ പാലിക്കാത്ത ഡേ കെയറുകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള അധികാരവും അധികൃതര്‍ക്കുണ്ടെന്നിരിക്കെയാണ് സംസ്ഥാനത്ത് ലൈസന്‍സില്ലാതെ, ലാഭം മാത്രം മുന്നില്‍ കണ്ട് സ്വകാര്യവ്യക്തികള്‍ നടത്തുന്ന ഡേ കെയറുകള്‍ പെരുകുന്നത്. ഫീസിന്റെ കാര്യത്തില്‍ പോലും സര്‍ക്കാരിന് നിയന്ത്രണം ഏര്‍പ്പെടുത്താമെന്നിരിക്കെ, രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി നോക്കിയാണ് സ്വകാര്യ പ്ലേ സ്കൂളുകളില്‍ ഫീസ് ഈടാക്കുന്നത്.
സ്വകാര്യ പ്ലേ സ്കൂളുകള്‍ക്ക് അംഗീകാരം നല്കി കഴിഞ്ഞാല്‍, ഓരോ വര്‍ഷവും പ്ലേ സ്കൂളുകളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനം വഴി പ്രസിദ്ധപ്പെടുത്തണമെന്നും സ്വകാര്യ പ്ലേ സ്കൂളുകള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ നയങ്ങള്‍ രൂപീകരിച്ചിരിക്കുന്നത് കുട്ടികളുടെ സുരക്ഷിതത്വത്തിന് വേണ്ടിയാണ്. നയങ്ങള്‍ പേപ്പറില്‍ ഒതുക്കുന്നതിന് പകരം നടപ്പാക്കാനുള്ള ആര്‍ജ്ജവമാണ് ഭരണാധികാരികള്‍ കാണിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: