അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദുര്‍ന്നിമിത്തങ്ങള്‍ ഏറുന്നു. ദേവപ്രശ്നം ആവശ്യപ്പെട്ട് ഭക്തജനങ്ങള്‍. ഭഗവാന്റെ മാലയും പതക്കവും കാണാതായ നാളുമുതല്‍ ക്ഷേത്രത്തില്‍ നടക്കുന്ന ദുര്‍ന്നിമിത്തങ്ങളാണ് ഭക്തരെ ആശങ്കയിലാഴ്ത്തുന്നത്.
പോലീസിന്റെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും നിരീക്ഷണത്തിലുള്ള ചില ക്ഷേത്ര ജീവനക്കാര്‍ക്ക് പലവിധത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചതും, ഇന്നലെ ക്ഷേത്രത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതും ഭക്തരെ ഭയത്തിലാഴ്ത്തി. കഴിഞ്ഞ വിഷുദിനത്തിലും ക്ഷേത്രത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായി ഭക്തര്‍ പറയുന്നു.
നാലമ്പലത്തിനുള്ളില്‍ ഒരു ഭക്തന്റെ ശരീരം മുറിഞ്ഞാണ് രക്തം വീണത്. ഇതിനുശേഷമാണ് ക്ഷേത്രത്തില്‍ ദുര്നിമിത്തങ്ങള് ആരംഭിച്ചതെന്നാണ് ഇവരുടെ വിശ്വാസം. വര്‍ഷങ്ങളായി ക്ഷേത്രത്തിനുള്ളിലെ സ്ഥിരം അന്തേവാസിയായ കാള പതക്കം നഷ്ടപ്പെട്ടശേഷം ക്ഷേത്രത്തില്‍ കയറുന്നില്ല എന്നും ഭക്തര്‍ പറയുന്നു. ഇത്രയേറെ ദുര്നിമിത്തങ്ങള് ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ദേവപ്രശ്നത്തിന് ശുപാര്‍ശ ചെയ്യാത്തത് ഭക്തരുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് ഇവര്‍ ആരോപിക്കുന്നു.
അടിയന്തരമായി ക്ഷേത്രത്തില്‍ ദേവഹിതം ആരായണമെന്നും പതക്കം മോഷ്ടിച്ച പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യണമെന്നുമാണ് ഇവരുടെ ആവശ്യം. 27ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ദേവപ്രശ്നത്തെക്കുറിച്ച് ചര്‍ച്ചയുണ്ടാകുമെന്ന് അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: